കോട്ടയം: ചകിരിക്ഷാമം രൂക്ഷമായതോടെ കയർമേഖലയിൽ വീണ്ടും പ്രതിസന്ധി മുറുകുന്നു. സഹകരണസംഘങ്ങളിൽ എത്തുന്ന ചകിരിയുടെ ഗുണനിലവാരമില്ലായ്മയും കയർമേഖലയ്ക്ക് തിരിച്ചടിയായി മാറുകയാണ്. 30 കിലോയുടെ ഒരു കെട്ട് ചകിരിക്ക് 750 രൂപയാണ് വില. കയർഫെഡ് വഴി 600 രൂപയ്ക്കാണ് സംഘങ്ങൾക്ക് ചകിരി നൽകുന്നത്. എന്നാൽ കയർഫെഡ് വഴി എത്തിക്കുന്ന ചകിരി ഗുണനിലവാരമില്ലാത്തതാണെന്ന് തൊഴിലാളികൾ പറയുന്നു.ഒരു കെട്ട് ചകിരിയിൽ നിന്നും 88 ശതമാനം കയർ ഉല്പ്പാദിപ്പിക്കണമെന്നാണ് നിയമം.അതിൽ കുറവ് വന്നാൽ സംഘം വിശദീകരണം നൽകണം. കയർഫെഡിൽ നിന്നുള്ള ചകിരിയിൽ നിന്നും 70 ശതമാനത്തിലധികം കയർ ഉൽപ്പാദിപ്പിക്കാൻ സാധ്യമല്ല. ചകിരിയുടെ ഗുണനിലവാരമില്ലായ്മയും സംഘങ്ങൾക്ക് നഷ്ടം വരുത്തിവെയ്ക്കുന്നതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത് നിരവധി തവണ കയർഫെഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. അതേസമയം തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് ഏറിയ പങ്കും ചകിരി എത്തിയിരുന്നത്. എന്നാൽ സ്വകാര്യ സംരംഭകരുടെ ഇടപെടീലിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള ചകിരി വരവ് ഗണ്യമായി കുറഞ്ഞതും പ്രതിസന്ധി ഇരട്ടിയാക്കി. പ്രതിദിനം 240 ടൺ ചകിരിയാണ് മുമ്പ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 50 ടൺ മാത്രമാണ് കയറ്റിവിടുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ സംരംഭകർ കയർ ഉത്പാദന യൂണിറ്റുകൾ ആരംഭിച്ചതും വെല്ലുവിളി ഉയർത്തുന്നുണ്ട്. പൊള്ളാച്ചിയിലെ ചകിരി വ്യവസായ കേന്ദ്രത്തിൽ നിന്ന് തമിഴ്നാട്ടിലെ സ്വകാര്യ സംരംഭകർ നടത്തുന്ന കയർ ഉത്പാദന യൂണിറ്റുകളിലേക്ക് ചകിരി വൻതോതിൽ മാറ്റുകയാണ്.
നഷ്ടം ലക്ഷങ്ങൾ
സംസ്ഥാനത്ത് കായംകുളം പ്രൊജക്ടാണ് ഏറ്റവും കൂടുതൽ കയർ ഉല്പ്പാദിപ്പിക്കുന്നത്. ഒരു വർഷം ഏഴു മുതൽ 15 ലക്ഷം രൂപയുടെ നഷ്ടമാണ് ഒരു സംഘത്തിനുണ്ടാകുന്നത്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ കയർപിരി നടക്കുന്നില്ല. സ്വകാര്യമേഖല സ്തംഭനാവസ്ഥയിലാണ്. ഈ മേഖലയിൽ സഹകരണ സംഘങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കയർ മേഖലയിലെ തൊഴിലാളികളുടെ കൂലി 300 ൽ നിന്നും 350 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ കയറിന്റെ വിലവർധിപ്പിക്കാത്തത് പല സംഘങ്ങളെയും നഷ്ടത്തിലേക്ക് തള്ളിവിട്ടു. കൂലിയിൽ 50 രൂപയുടെ വർധനവ് ഉണ്ടാക്കി നിലവിലെ 12 മീറ്റർ കയറിന്റെ നീളം 15 ആക്കി കൂട്ടാനാണ് തൊഴിലാളികളോട് സർക്കാരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘങ്ങളിലെത്തി നിർദ്ദേശിച്ചിരിക്കുന്നത്.
നാല് മണിക്കൂർ അടിസ്ഥാന സമയമായി നിശ്ചയിച്ച് കയർ പിരിക്കാനാണ് തൊഴിലാളികളോട് ആവശ്യപ്പെടുന്നത്. എന്നാൽ കയർപിരി അല്ലാതെ അനുബന്ധ ജോലികളെ ഒഴിവാക്കിയാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് തൊഴിലാളികൾക്ക് അമിത ജോലിഭാരമാണ് നൽകുന്നത്.
തൊണ്ട് സംഭരണം കാര്യക്ഷമമാക്കണം
നിലവിൽ മലബാർ മേഖലയിൽ മാത്രമാണ് തൊണ്ട് സംഭരണം നടക്കുന്നത്. തൊണ്ട് സംഭരണ ഏജൻസികൾക്ക് സർക്കാർ കാര്യമായ ആനുകൂല്യം നൽകാത്തതും സംഭരണത്തിന് തിരിച്ചടിയാകുന്നുണ്ട്. കുടുംബശ്രീ വഴിയുള്ള തൊണ്ട് സംഭരണവും ഫലപ്രദമല്ല.
എന്നാൽ സർക്കാർ കഴിഞ്ഞവർഷം ചകിരി ഇറക്കുമതി ശ്രമങ്ങൾ നടത്തിയെങ്കിലും പ്രാഥമിക നടപടികൾക്കുശേഷം കയർവകുപ്പ് ഇതിൽ നിന്ന് പിന്തിരിഞ്ഞു.