കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ്, വി.വി.പാറ്റ് യന്ത്രങ്ങൾ പാലാ കാർമൽ സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ എത്തിച്ചു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ നിർണയിക്കുന്നതിനുള്ള അന്തിമ റാൻഡമൈസേഷനും പൂർത്തിയായി. ഏറ്റുമാനൂരിലെ ഇ.വി.എം വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ വരണാധികാരി എസ്.ശിവപ്രസാദിന്റെയും ഉപവരണാധികാരി ഇ. ദിൽഷാദിന്റെയും നേതൃത്വത്തിലാണ് രണ്ടു വാഹനങ്ങളിലായി പ്രത്യേക പൊലീസ് സുരക്ഷയോടെ കൊണ്ടുപോയത്. വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ 212 എണ്ണം വീതവും വിവിപാറ്റ് യന്ത്രങ്ങൾ 229 എണ്ണവുമാണ് എത്തിച്ചത്. 176 ബൂത്തുകളിലേക്കുമുള്ള ഒന്നുവീതം യന്ത്രങ്ങൾക്കു പുറമെ ആകെ ബൂത്തുകളുടെ എണ്ണത്തിന്റെ 20 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും 30 ശതമാനം വിവിപാറ്റ് യന്ത്രങ്ങളും അധികമായി കരുതണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണിത്.

കാർമൽ സ്‌കൂൾ വളപ്പിൽ സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് വാഹനങ്ങളുടെ സീൽ തുറന്ന് യന്ത്രങ്ങൾ പുറത്തെടുത്തത്. റാൻഡമൈസ് ചെയ്ത പട്ടികയുടെ അടിസ്ഥാനത്തിൽ ബൂത്ത് നമ്പർ അനുസരിച്ചാണ് സ്‌ട്രോംഗ് റൂമിൽ യന്ത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്‌ട്രോംഗ് റൂമിന് മൂന്നു തലങ്ങളിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ രാവിലെ 8 ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പുറത്തെടുക്കുന്ന യന്ത്രങ്ങളിൽ ബാലറ്റ് പേപ്പറുകൾ വച്ച് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. പോളിംഗ് ഉദ്യോഗസ്ഥരുടെ അന്തിമ റാൻഡമൈസേഷൻ 21നാണ്.