തലയോലപ്പറമ്പ്: തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി സ്ഥലം അടയാളപ്പെടുത്തൽ ആരംഭിച്ചു. കോട്ടയം ജില്ലയിലെ മുളക്കുളത്തുനിന്നുമാണ് പാത ആരംഭിക്കുന്നത്. മുളക്കുളം കളമ്പൂർ പാലത്തിലും, മുളക്കുളം അമ്പലപ്പടിക്ക് സമീപം മുളക്കുളംവെള്ളൂർ റോഡിലും, കുന്നപ്പിള്ളിയിലും കഴിഞ്ഞ ദിവസം അധികൃതർ മാർക്കിംഗ് നടത്തി. ഇവിടെ നിന്നും കടുത്തുരുത്തി വഴിയാണ് പാത കടന്നുപോകുന്നത്. കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷനാണ് (കെ.ആർ.ഡി.സി) ഇതിന്റെ നിർമ്മാണ ചുമതല. ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തുമാണ് ഇതിന്റെ ഭാഗമായി അടയാളം രേഖപ്പെടുത്തിയിരിക്കുന്നത്. റെയിൽപാതയ്ക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൂടാതെ പാത കടന്ന് പോകുന്ന ഇരുവശങ്ങളിലുമുള്ള 15 മീറ്റർ സ്ഥലത്ത് മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ലെന്നാണ് നിയമം. ചുരുക്കത്തിൽ 55 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. മുൻപ് അതിവേഗ റെയിൽപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി മാർക്ക് ചെയ്തിരുന്നത് കീഴൂർ, വാലച്ചിറ, മള്ളിയൂർ വഴിയായിരുന്നു. മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗതയിലാണ് സെമി സ്പീഡ് ട്രെയിൻ കടന്നുപോകുക.
കാസർകോട് മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെയുളള 531.5 കിലോമീറ്റർ ദൂരത്തിൽ 10 സ്റ്റോപ്പുകളാണുള്ളത്. കെച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, ത്യശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ഇത് സഞ്ചരിക്കാൻ 3 മണിക്കൂർ 52 സെക്കന്റാണ് വേണ്ടി വരിക. പാതയുടെ നിർമ്മാണത്തിനായി 66,079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ10 ശതമാനം കേന്ദ്ര സർക്കാരും 10 ശതമാനം സംസ്ഥാന സർക്കാരും 80 ശതമാനം ജപ്പാൻ സഹായവുമാണ്. 2024 ഓടെ പാതയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതെ സമയം സെമി ഹൈസ്പീഡ് റെയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് മാർക്കിംഗ് നടപടികൾ ആരംഭിച്ചത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.ഇപ്പോൾ 55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അടയാളപ്പെടുത്തൽ നടത്തിയിട്ടുള്ള മുളക്കുളം അമ്പലപ്പടി, പെരുവ, കുന്നപ്പിള്ളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളായ പ്രദേശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും ഇല്ലാതാകുമെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണ്. പ്രദേശവാസികളുടെ ഭയവും ആശങ്കയും ദൂരീകരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്. മുൻപ് എച്ച്.ആർ.സിയുടെ നേതൃത്വത്തിൽ അതിവേഗ റെയിൽവേ പാതക്കു വേണ്ടി കാരിക്കോട്, വെള്ളൂർ പൊലീസ് സ്റ്റേഷൻ, കീഴൂർ, വാലാച്ചിറ, മള്ളിയൂർ ക്ഷേത്രം, കടുത്തുരുത്തിപള്ളി എന്നിവിടങ്ങളിലൂടെ അടയാളപ്പെടുത്തൽ നടത്തിയിരുന്നു.ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നിരുന്നു. വ്യാജ മാർക്കിംഗ് നടത്തിയതിന് അന്ന് ക്രൈംബ്രാഞ്ച് കേസും എടുത്തിരുന്നു. പിന്നീട് സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.