കോട്ടയം: സർക്കാർ ഏജൻസികളുടെ മെല്ലെപ്പോക്ക് കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപദ്ധതികൾ മുടന്തുന്നു. കെ.എസ്.ഇ.ബി, ജല അതോറിട്ടി, ഭൂഗർഭ ജലവിഭവ വകുപ്പ് എന്നീ ഏജൻസികൾ ഡിപ്പോസിറ്റ് വർക്കുകൾ എന്ന ഓമനപ്പേരിൽ കൈപ്പറ്റിയ 24.08 കോടിരൂപയാണ് ജില്ലയിൽ ചെലവഴിക്കാതെ കിടക്കുന്നത്.

2015-16 മുതൽ പൂർത്തീകരിക്കാത്ത ജോലികളും ഈ കൂട്ടത്തിലുണ്ട്. ഗ്രാമസഭകളും പഞ്ചായത്ത് കമ്മിറ്റികളുമൊക്കെ അടിയന്തര പ്രാധാന്യം കൽപ്പിക്കുന്ന കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയാണ് അഞ്ചുവർഷത്തോളമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞമാസം 28ന് ചേർന്ന സംസ്ഥാനതല വികേന്ദ്രീകൃതാസൂത്രണ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ പ്ലാനിംഗ് ബോർഡ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഡിപ്പോസിറ്റ് വ‌ർക്കുകളുടെ വിനിയോഗത്തിൽ സർക്കാർ ഏജൻസികൾ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജില്ലയിൽ 2015- 16 മുതൽ 2019- 20 വരെ കെ.എസ്.ഇ.ബി ഏറ്റെടുത്ത 152 പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. ഗ്രാമീണ വൈദ്യുതീകരണം, വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ, ജനങ്ങൾക്കും ഗതാഗതത്തിനും തടസമുണ്ടാക്കുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്കുള്ള തുക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ബോർഡിന് മുൻകൂറായി നൽകിയിട്ടുള്ളതാണ്.

വിനിയോഗിക്കാത്ത പണം

കെ.എസ്.ഇ.ബി

152 പദ്ധതികൾ 964.73 ലക്ഷം

വാട്ടർ അതോറിട്ടി

149 പദ്ധതികൾ 949.48 ലക്ഷം

ഭൂഗർഭജല അതോറിട്ടി

88 പദ്ധതികൾ 493 ലക്ഷം

തീരുമാനങ്ങൾ

തദ്ദേശസ്വയംഭരണസ്ഥാപനമേധാവികളോട് പദ്ധതി വേഗത്തിലാക്കാൻ ആവശ്യപ്പെടണം.

വകുപ്പ് മേധാവികളോട് ഡിപ്പോസിറ്റ് വർക്കുകൾപൂർത്തിയാക്കാൻ നിർദ്ദേശം നൽകണം.

നടപ്പാക്കൽ ആസൂത്രണ വകുപ്പ് വഴി കോ-ഓ‌ർഡിനേഷൻ കമ്മിറ്റിയെ അറിയിക്കണം.

ചെലവഴിക്കാതെ

24.08 കോടി

തുക മുൻകൂറായി നൽകിയിട്ടും വികസന പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തത് ദൗഭാഗ്യകരമാണ്. ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെങ്കിൽ കർശന നടപടി സ്വീകരിക്കണം.

വിനോദ് കുമാർ, കോടിമത

പൊതുപ്രവർത്തകൻ