ഇടുക്കി: മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരായ നുണപ്രചരണങ്ങൾക്ക് പിന്നിൽ പാറമട ലോബികളാണെന്ന് പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞൻ ഡോ. വി.എസ്. വിജയൻ പറഞ്ഞു. സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആഗോള കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട മലനിരകൾ ഇപ്പോൾ മരണമുഖത്താണ്. പശ്ചിമഘട്ടം ഇല്ലെങ്കിൽ കേരളം തന്നെ അപ്രത്യക്ഷമാകും. ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ച് പാറമടകൾ നടത്താൻ അനുമതി കൊടുക്കുന്നതിലൂടെ കേരളത്തിലെ പ്രളയ ദുരന്തങ്ങളിൽ സാധാരണക്കാരായ നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്.എന്നാലതിൽ പാറമടക്കാരായ ആരും മരിച്ചിട്ടില്ല.
കേരളത്തിലെ പാരിസ്ഥിതിക ഘടനയും പശ്ചിമഘട്ട മലനിരകളും അവിടങ്ങളിലെ മനുഷ്യരുടെ ആവാസവ്യവസ്ഥയെയും തകിടം മറിക്കുന്നതിൽ പ്രതിസ്ഥാനത്ത് സമാന്തര അധികാര സ്ഥാപനം പോലെ പ്രവർത്തിക്കുന്ന ഖനന മാഫിയകളാണെന്നും അവരോടൊപ്പം കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാരാണ് ദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടതെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

പ്രകൃതിദുരന്തങ്ങളിൽ സർവ്വതും നഷ്ടപ്പെട്ടവരെ ഉടനടി പുനരധിവസിപ്പിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

സമഗ്രവും ശാസ്ത്രീയവുമായി സമർപ്പിക്കപ്പെട്ട മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപത്തിൽ നടപ്പിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

ആഗോള കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി അൽ അസ്ഹർ കോളേജിലെ വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. അനന്തു അനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ഷാജർഖാൻ, ഡോ. ഡി സരേന്ദ്രനാഥ്, പ്രൊഫ.ജോയ് മൈക്കിൾ, ജോർജ്ജ് മാത്യു കൊടുമൺ, എം. എൻ ജയചന്ദ്രൻ, എസ്. രാജീവൻ, എ എൻ. സോമദാസ്, ടി. കെ സുധീർ കുമാർ, എൻ.യു. ജോൺ എന്നിവർ പ്രസംഗിച്ചു. വിനോദ് കുമാർ സ്വാഗതവും രാജു കൊന്നനാൻ നന്ദിയും പറഞ്ഞു