കോട്ടയം : പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ജയിലിൽ കിടക്കേണ്ട കുറ്റമാണെന്ന് പഠിപ്പിക്കുകയാണ് ഹരിതകേരള മിഷൻ. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ കുറ്റവും ശിക്ഷയും പഠിപ്പിക്കാൻ 'ഹരിത നിയമ സദസിനാണ് മിഷൻ രൂപം കൊടുക്കുന്നത്. അറിവ് നൽകിയ ശേഷവും കുറ്റകൃത്യം തുടർന്നാൽ കർശനമായി നിയമം നടപ്പാക്കും.

ആർക്കും പരാതി കൊടുക്കാം

അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നത് കണ്ടാൽ വ്യക്തികൾ, സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷൻ എന്നിവർക്ക് നേരിട്ടോ തദ്ദേശസ്ഥാപന സെക്രട്ടറി മുഖേനയോ പരാതിപ്പെടാം. വിവിധ നിയമങ്ങൾ അനുസരിച്ച് പൊലീസ്, മലിനീകരണനിയന്ത്രണ ബോർഡ്, തദ്ദേശസ്ഥാപന മേധാവി , ആരോഗ്യവകുപ്പ് എന്നിവർക്ക് കേസെടുക്കാം. ഹരിത ട്രൈബ്യൂണൽ വിധിയും ചില കുറ്റങ്ങളിൽ ബാധകം.

കുറ്റവും ശിക്ഷയും ഇങ്ങനെ

കുറ്റം: മാലിന്യം വലിച്ചെറിയൽ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ഖരമാലിന്യം തരംതിരിച്ച് സംസ്‌കരിക്കുകയോ തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറാതിരിക്കുകയോ ചെയ്താൽ.
ശിക്ഷ : 5 വർഷം വരെ തടവ്, 1 ലക്ഷം രൂപ വരെ പിഴ. വേണമെങ്കിൽ രണ്ടും ചേർത്ത്.

കുറ്റം: അനധികൃത ഇറച്ചി,മീൻ വ്യാപാരവും അശാസ്ത്രീയമായ മാലിന്യം ഒഴിവാക്കലും.
ശിക്ഷ: 1000 രൂപ പിഴ

കുറ്റം: കക്കൂസ് മാലിന്യം പൊതുജലസ്രോതസിലേക്ക് ഒഴുക്കിയാൽ.
ശിക്ഷ: 3 വർഷം തടവ്, 2 ലക്ഷം പിഴയോ രണ്ടും കൂടിയോ.

കുറ്റം: വിഷമോ മലിനീകരണ സാദ്ധ്യതയോ ഉള്ള വസ്തുക്കൾ ജലാശയത്തിൽ തള്ളൽ.
ശിക്ഷ: 1.5 മുതൽ 6 വർഷം വരെ തടവ്.കുറ്റം തുടർന്നാൽ 7 വർഷം വരെ തടവ്.

കുറ്റം: ജലസ്രോതസുകളിൽ മാലിന്യം ഉപേക്ഷിക്കൽ.
ശിക്ഷ: 1 വർഷം തടവ്, 5000 രൂപ പിഴ.

കുറ്റം: സ്ഥാപനങ്ങളിലെ സംസ്‌കരിക്കാത്ത മാലിന്യം ഓടകളിലേയ്ക്ക് ഒഴുക്കൽ.
ശിക്ഷ: 6 മാസം മുതൽ 1 വർഷം വരെ തടവ്. 10,000 മുതൽ 50,000 വരെ പിഴ.

കുറ്റം: പൊതുഇടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം കത്തിക്കൽ.
ശിക്ഷ: പിഴ 500 രൂപ. കുറ്റം ഗൗരവമെങ്കിൽ ഹരിത ട്രൈബ്യൂണൽ വിധി അനുസരിച്ച് 5000 മുതൽ 25,000 വരെ പിഴ.

കുറ്റം: വീട്, സ്ഥാപനം, സമ്മേളന ഹാളുകൾ, ചന്തകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം.
ശിക്ഷ : 6 മാസം വരെ തടവ്, പിഴ. ചിലപ്പോൾ രണ്ടും.

കുറ്റം: 100 ൽ കൂടുതൽ പേർ ഒത്തുചേരുന്ന ചടങ്ങുകളിൽ ഗ്രീൻപ്രോട്ടോക്കോൾ പാലിക്കാതിരിക്കൽ.
ശിക്ഷ: 5 വർഷം വരെ തടവ്, 1 ലക്ഷം പിഴ. ചിലപ്പോൾ രണ്ടും ചേർന്നത്.

കുറ്റം: 2500 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ദ്രവമാലിന്യ സംസകരണ സംവിധാനം ഇല്ലാതിരിക്കൽ.
ശിക്ഷ: 10,000 രൂപ പിഴ, നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ