1. മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവവധി സെപ്റ്റംബര്‍ അഞ്ചിന് പൂര്‍ത്തിയാകും. കല്‍രാജ് മിശ്ര രാജസ്ഥാന്‍ ഗവര്‍ണര്‍ ആകും. നിലവില്‍ ഹിമചല്‍ പ്രദേശ് ഗവര്‍ണറാണ് ഇദ്ദേഹം. ഭഗത് സിങ് കോഷ്യാരി മഹാരാഷ്ട്ര ഗവര്‍ണര്‍. ബന്ദാരു ദത്താത്രയ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. തമിള്‍ ഇസൈ സൗന്ദര്‍രാജന്‍ തെലുങ്കാന ഗവര്‍ണറായും നിയമിച്ചു.
2. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരവെ, രണ്ടില ചിഹ്നം നല്‍കേണ്ടത് ജോസഫ് അല്ല എന്ന് ജോസ് പക്ഷം. ചിഹ്നം യു.ഡി.എഫ് ഉറപ്പാക്കണം. രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കും എന്ന് ഉറച്ച് ജോസ്.കെ മാണി. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ തീരുമാനിക്കും എന്ന് ജോസ് കെ.മാണി പറഞ്ഞു. എല്ലാവരുടേയും പിന്തുണയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആണ് ജോസ് പക്ഷത്തിന്റെ ശ്രമം.
3. പാലായിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ തീരുമാനിക്കും എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലായില്‍ നിഷ ജോസ്.കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം തള്ളി പി.ജെ ജോസഫ്. പാലായില്‍ നിഷ മത്സരിക്കാന്‍ സാധ്യത കുറവ് എന്നും ജോസഫിന്റെ പ്രതികരണം. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുന്‍പാകെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്, നിഷ സ്ഥാനാര്‍ത്ഥി ആകണമെന്ന് . ഇ.ജെ അഗസ്തി, ഫിലിപ്പ് കുഴികുളം എന്നിവരുടെ പേരും ചിലര്‍ നിര്‍ദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യു.ഡി.എഫിന് കൈമാറും.
4. അതേസമയം, പാലാ ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ജോസഫ് ജോസ് വിഭാഗങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉച്ചയ്ക്ക് ശേഷമാണ് ഇരു ഭാഗത്തെയും കാണുക. ജോസ് പക്ഷം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നല്‍കി അംഗീകരിപ്പിക്കാന്‍ ആണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമം.
5. യൂണിവേഴ്സിറ്റി കോളേജ് ചോദ്യപേപ്പര്‍ വിവാദത്തില്‍ കേസ് അട്ടിമറിക്കുന്നതായി ആരോപണം. കേസ് അന്വേഷിക്കണം എന്ന ശുപാര്‍ശയില്‍ തീരുമാനം എടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍. യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെ പ്രതികൂടി ആയ ശിവരഞ്ജിത്ത് ഒരു അക്ഷരം പോലും എഴുതാത്ത ഉത്തരക്കടലാസാണ് സര്‍വ്വകലാശാല പൊലീസിന് കൈമാറിയത്. ഡിഗ്രിയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ശിവരഞ്ജിത്തിനും മറ്റൊരു പ്രതിയായ പ്രണവിനും നല്‍കിയ ഉത്തരപേപ്പറുകള്‍ ആണ് ലഭിച്ചത്. ശിവരഞ്ജിത്തിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ പൊലീസ് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടത് ഇതേ തുടര്‍ന്ന്.
6. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറം എന്ന കന്റോണ്‍മെന്റ് സി.ഐയുടെ ശുപാര്‍ശയിലും നടപടി ഉണ്ടായിട്ടില്ല. ഇതിനിടെ കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാര്‍ പരിശീലനത്തിനും പോയതോടെ പരീക്ഷ അട്ടിമറികേസ് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. സര്‍വ്വകലാശാല കൈമാറിയ പേപ്പറില്‍ ശിവരഞ്ജിത്ത് ആകെ എഴുതിയിരിക്കുന്നത് പരീക്ഷ നമ്പര്‍ മാത്രം എന്നും കണ്ടെത്തല്‍.
7. കൂറേ പേപ്പറുകള്‍ തുന്നിചേര്‍ത്ത് ആണ് സര്‍വ്വകലാശാല നല്‍കിയത്. ഒന്നും രണ്ടും സെമസ്റ്ററുകള്‍ തോറ്റ ശിവരഞ്ജിത്തിന് തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയത് നേരത്തെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മറ്റ് സെമസ്റ്ററുകളുടെ ഉത്തരപേപ്പറുകളും മാര്‍ക്ക് ലിസ്റ്റും പൊലീസ് ചോദിച്ചുവെങ്കിലും സര്‍വ്വകലാശാല ഇതുവരെ നല്‍കിയില്ല. ഈ പേപ്പറുകള്‍ ലഭിച്ചാല്‍ മാത്രമേ ഫൊറന്‍സിക് പരിശോധനക്ക് നല്‍കാന്‍ കഴിയൂ. പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോ എന്ന് കയ്യക്ഷരം പരിശോധനയിലൂടെ മാത്രമേ പുറത്ത് വരുകയുള്ളൂ.
8. സംസ്ഥാനത്ത് ഇന്ന് മുതല്‍ സെപ്റ്റംബര്‍ നാലാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
9. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് അറിയിപ്പുണ്ട്. ഈ മാസം നാലാം തീയതി വരെ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല.
10. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതികള്‍ നിലവില്‍ വന്നു. റോഡിലെ നിയമ ലംഘനത്തിന് ഇനി ചെറിയ പിഴ അടച്ചാല്‍ രക്ഷപ്പെടാന്‍ കഴയില്ല. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും 2 വര്‍ഷം തടവ് ശിക്ഷയും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാല്‍ നിലവില്‍ ഉള്ള പിഴയായ 100 രൂപയ്ക്ക് പകരം നല്‍കേണ്ടി വരുക 1,000 രൂപ. അതേസമയം, വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാണ് പുതുക്കിയ തുക.
11. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5,000 രൂപയും പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും നല്‍കാന്‍ പുതിയ നിയമ ഭേതഗതി വ്യവസ്ഥയില്‍ പറയുന്നു. ഇത്തരത്തില്‍ വിപുലമായ ഭേതഗതികള്‍ വരുന്നത്, 30 വര്‍ഷത്തിന് ശേഷമാണ്. നിലവില്‍ നിശ്ചയിച്ച എല്ലാതരം പിഴയും ഓരോ വര്‍ഷവും ഏപ്രില്‍ ഒന്നാം തീയതി 10 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും . ഒപ്പം നിയമ ലംഘകരെ കാത്തിരിക്കുന്നത്, മോട്ടോര്‍ വാഹന വകുപ്പിന്റെ റിഫ്രഷര്‍ കോഴ്സ്, നിര്‍ബന്ധിത സാമൂഹിക സേവനം എന്നിവയൊക്കെ ആണ്