ന്യൂഡൽഹി: നിങ്ങളുടെ കൈയിലുള്ള അഞ്ഞൂറു രൂപയുടെ നോട്ട് ചിലപ്പോൾ നിങ്ങൾക്ക് പണി തരാൻ സാദ്ധ്യതയുണ്ട്. സൂക്ഷിക്കുക, എങ്ങനെയാണെന്നറിയോ? രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങുന്നുണ്ടെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പുതുതായി രൂപകൽപ്പന ചെയ്ത 500 രൂപ നോട്ടുകളുടെ വ്യാജ നോട്ടുകളുടെ എണ്ണം 121 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടുകൾ 21.9 ശതമാനവും വർദ്ധിച്ചതായാണ് ആർബിഐയുടെ റിപ്പോർട്ട്. നോട്ട് നിരോധനത്തിന് ശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവില്ലെന്നാണ് ആർ.ബി.ഐ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.
2017 ആഗസ്റ്റിൽ അവതരിപ്പിച്ച 200 രൂപയുടെ പുതിയ നോട്ടിന്റെയും വ്യാജനും ഇറങ്ങിയിട്ടുണ്ട്. 200 രൂപയുടെ 12,728 വ്യാജ നോട്ടുകളാണ് ഈ വർഷം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം വെറും 79 വ്യാജ നോട്ടുകൾ മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഈ വർഷം വ്യാജ നോട്ടുകളുടെ എണ്ണം കുത്തനെ ഉയർന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
10 രൂപ, 20 രൂപ, 50 രൂപ എന്നിവയുടെ വ്യാജ നോട്ടുകൾ യഥാക്രമം 20.2 ശതമാനം, 87.2 ശതമാനം, 57.3 ശതമാനം എന്നിങ്ങനെയും വർദ്ധിച്ചിട്ടുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണ്ടെത്തൽ. എന്നാൽ 100 രൂപയുടെ വ്യാജ നോട്ടുകൾ ഇത്തവണ 7.5 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. പഴയ ഡിസൈനിലുള്ള 100 രൂപ നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്.
അതേസമയം, ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തിയിരുന്നു. ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിർമ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിർ ഹാൾട്ടിലുള്ള പാകിസ്ഥാൻ സെക്യൂരിറ്റി പ്രസിലാണത്രെ കള്ളനോട്ട് അച്ചടി നടക്കുന്നത്. പാകിസ്ഥാനിൽ അച്ചടിച്ച ശേഷം ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ടെല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട്.
പാകിസ്ഥാനികൾ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കൽ വേരിയബിൾ മഷി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതാണ്.
ഐ.എസ്. ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. അവർക്ക് കറാച്ചിയിലും ആസ്ഥാനമുണ്ട്. നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവർ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് പിടിച്ച കള്ളനോട്ടുകളിൽ ഇത്തരം ഉയർന്ന സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ നോട്ടിൽ എക്സ്‌പ്ലോഡഡ് ഫോർമേഷനിലുള്ള ഏഴ് എഫ് കെ. സീരീസുകളും ഇതിൽ ഉൾപ്പെടും.