tvpm-palace-

തിരുവനന്തപുരം : തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് ഓണക്കാഴ്ചകളുമായി കോട്ടൂർ കാണി സെറ്റിൽമെന്റിൽ നിന്നുള്ള കാണിക്കാരെത്തി. മുപ്പത് വർഷമായി തുടരുന്ന ആചാരത്തിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ഇവർ കൊട്ടാരത്തിൽ എത്തി രാജകുടുംബാംഗങ്ങളെ മുഖം കാണിച്ചത്. പാറ്റാംപറ, ചോനാംപാറ, കമലകം, പ്ലാവിള, ചെറുമാങ്കൽ, ആമോട്, മുക്കോത്തിവയൽ, ആമല പട്ടാണിപ്പാറ, അണകാൽ, പൊത്തോട് എന്നിവിടങ്ങളിൽ നിന്നുള്ള അറുപതംഗ സംഘമാണ് ഇക്കുറി കവടിയാർ കൊട്ടാരത്തിലെത്തിയത്.

ശ്രീചിത്തിര തിരുനാളിന്റെ അന്ത്യവിശ്രമസ്ഥലമായ പഞ്ചവടിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഓണക്കാഴ്ചകളുമായി കൊട്ടാരത്തിലെത്തിയത്. നിരവധി കാട്ടുവിഭവങ്ങൾ കാഴ്ചവസ്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. 11.30 ആയപ്പോഴേക്കും തമ്പുരാട്ടിമാർ സ്വീകരണമുറിയിലെത്തി. ആദിവാസിസംഘത്തിലെ ഏറ്റവും തലമുതിർന്നയാളായ 90 വയസുള്ള മല്ലൻകാണിയും ഭാര്യ നീലമ്മയും തമ്പുരാട്ടിമാരുടെ കാൽതൊട്ടു വണങ്ങി. ഇതൊന്നും പാടില്ലെന്നും അനുഗ്രഹം മാത്രം മതിയെന്നും പറഞ്ഞ് അവർ മൂപ്പനെ പിന്തിരിപ്പിച്ചു. മുമ്പൊരിക്കൽ കോട്ടൂരിൽ പോയതിന്റെ ഓർമ്മകളും പൂയം തിരുനാൾ പങ്കുവച്ചു.

tvpm-palace-

എല്ലാത്തിനും കാരണം മനുഷ്യന്റെ ദുഷ്‌ചെയ്തികൾ

കൊട്ടാരത്തിലെത്തിയ സംഘം രാജകുടുംബാംഗങ്ങളോട് തങ്ങളുടെ പരാതിയും പരിഭവങ്ങളും ഉണർത്തിച്ചു. മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ ഫലമാണ് വെള്ളപ്പൊക്കമായും മറ്റും ഇപ്പോൾ അനുഭവിക്കുന്നതെന്ന് മാതക്കാണി പറഞ്ഞു . ശബരിമലയിൽ യുവതികളെ കയറ്റരുതെന്ന് തൊഴുത് പറഞ്ഞിട്ടും ആ കൈ തട്ടി മാറ്റിയാണ് അവർ കയറിയത്. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് നിറകണ്ണുകളോടെ മാതക്കാണി ഇതുപറയുമ്പോൾ തമ്പുരാട്ടിമാരുടെയും അവിട്ടം തിരുനാൾ ആദിത്യവർമ്മയുടെയും മുഖത്ത് നിരാശ പടർന്നു. ശബരിമല വിഷയത്തിൽ ആദിവാസികളുടെ നിലപാടിനോട് തമ്പുരാട്ടിമാർ തലകുലുക്കി യോജിച്ചു. തങ്ങളുടെ കൃഷിസ്ഥലങ്ങൾ പലരും കവർന്നെന്നും കോടതിയിലൂടെ തിരിച്ചുവാങ്ങിത്തരണമെന്നും ആദിവാസികൾ പറഞ്ഞപ്പോൾ കോടതി വിധികൾ ചില സാഹചര്യത്തിലേ നടക്കൂവെന്ന പരോക്ഷ മറുപടിയാണ് തമ്പുരാട്ടിമാരിൽ നിന്നുണ്ടായത്.

ഭൂമിദേവിയെ ചവിട്ടി മെതിക്കുകയാണെന്നു കാറ്റും മഴയും കൊടുങ്കാറ്റും അതിന്റെ ഫലമാണെന്നും അവർ പറഞ്ഞു. കഴിക്കുന്ന ഭക്ഷണം പോലും വിഷമയമായിരിക്കുന്നു. അതിനാൽ കാട്ടുമരുന്നുകളൊന്നും ഫലിക്കുന്നില്ലെന്നും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നതായും അവർ പരിതപിച്ചു. എല്ലാത്തിനും കാരണം മനുഷ്യന്റെ അത്യാർത്തിയാണെന്നാണ് തമ്പുരാട്ടിമാർ പ്രതികരിച്ചത്. തങ്ങളുടെ പരമ്പരാഗത പാട്ടും പാടിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്. മടങ്ങാൻ നേരം കൊട്ടാരം ദക്ഷിണയും പുതുവസ്ത്രങ്ങളും നൽകി.