പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന". "ലൂസിഫ"റിന്റെ വൻ വിജയത്തിനു ശേഷം മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും പോസ്റ്ററുകളുമെല്ലാം ഇതിനകംതന്നെ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ ‘ഇട്ടിമാണി’ വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പത്മരാജന്റെ തൂവാനത്തുമ്പികൾക്ക് ശേഷം തനി തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി.
റിലീസിനൊരുങ്ങുന്ന ഇട്ടിമാണിയിൽ പത്മരാജന്റെ "തൂവാനത്തുമ്പികളി"ൽക്കണ്ട ചില സീനുകളുമായി സാമ്യമുള്ളതായി മോഹൻലാൽ പറയുന്നു. "ചിത്രത്തിലെ ഇട്ടിമാണി എന്ന കഥാപാത്രത്തിന് ചെെനയുമായും ബന്ധം ഉണ്ട്. ജനിച്ചത് അവിടെയാണെങ്കിലും ഇട്ടിമാണിക്ക് 10 വയസാകുമ്പോഴാണ് കുന്ദംകുളത്തേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു മലയാള സിനിമ ചെെനയിൽ ഷൂട്ട് ചെയ്യുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്.
തൂവാനത്തുമ്പികളിലും വളരെ അപൂർവമായിട്ടാണ് തൃശൂർ ഭാഷ ഫോക്കസ് ചെയ്തിരിക്കുന്നത്. എന്നാൽ മുഴുവനായും തൃശൂർ ഭാഷയല്ല ചിത്രത്തിലെ കഥാപാത്രം സംസാരിക്കുന്നത്. എന്നാൽ, ജയകൃഷ്ണനും ഇട്ടിമാണിയുമായി യാതൊരു ബന്ധമില്ല. അതിൽ നിന്നും വ്യത്യസ്തമായ വ്യക്തിയാണ് ഇട്ടിമാണി. തൂവാനത്തുമ്പികളിൽ കണ്ട ചില സീനുകളുമായിട്ടുള്ള സാമ്യം ഈ സിനിമയ്ക്കുമുണ്ടാകാം"-അദ്ദേഹം പറഞ്ഞു.
ഇട്ടിമാണിക്ക് പുറമെ വമ്പൻ ബഡ്‌ജറ്റിലൊരുക്കുന്ന "മരയ്ക്കാർ അറബിക്കടലിന്റെ സിംഹം" എന്ന ചിത്രംകൂടി അണിയറയിലുണ്ട്. കോടികൾ ചിലവഴിച്ച് നിർമിക്കുന്ന ഈ പ്രിയദർശൻ ചിത്രത്തിൽ കുഞ്ഞാലിമരക്കാറുടെ ജീവിതമാണ് പറഞ്ഞുവയ്ക്കുന്നത്. സിനിമയുടെ പ്രി-ബിസിനസ്കലക്ഷൻ തന്നെ ഞെട്ടിക്കുന്നതായി അടുത്തിടെ നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു. റിലീസിനു മുമ്പ് തന്നെ പ്രി–ബിസിനസിലൂടെ ചിത്രം കോടികളാണ് വാരിയതെന്നും അത് എത്രയെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകുമെന്നും പൃഥ്വി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, ഈ സിനിമയുടെ ബിസിനസിനെ കുറിച്ച് അറിയില്ലെങ്കിലും നമുക്കൊക്കെ അഭിമാനിക്കാവുന്ന സിനിമയാണിതെന്ന് മോഹൻലാൽ പറഞ്ഞു. "ഈ സിനിമ ഇന്ത്യൻ നേവിക്ക് സമർപ്പിക്കാൻ താൽപര്യപ്പെടുന്നതായും ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമുള്ള ഒരു മേക്കിംഗാണ് ഈ സിനിമയെന്നും അദ്ദേഹം പറയുന്നു. പണ്ട് സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുകയൊക്കെ ചെയ്തിട്ടുള്ള കഥയാണ് കുഞ്ഞാലിമരയ്ക്കാറുടെ കഥ. എന്നാൽ, ഒരുപാട് സാങ്കേതിക വിദ്യ ഉൾക്കൊണ്ട് ചെയ്ത സിനിമയാണ് മരയ്‌ക്കാർ.
"കാലാപാനി"യും, "വാനപ്രസ്ഥ"വുമൊക്കെ അക്കാദമിക്കായിട്ട് നല്ല സിനിമയാണ് അതുപോലെ "മണിച്ചിത്രത്താഴ്", "ലൂസിഫറും". ഇതുപോലെ ഈ ചിത്രങ്ങളുടെ സ്ഥാനങ്ങളിലേക്ക് പ്രൊജക്ഷൻ ചെയ്യാൻ സാധിക്കുന്ന ഒരു സിനിമയാണ് കുഞ്ഞാലി മരയ്ക്കാർ. അതിന്റെ ബിസിനസും കാര്യങ്ങളും ഞെട്ടുമെന്ന് പറയുംപോലെ ഞെട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവർക്ക് സിനിമകൾ നിർമ്മിക്കാൻ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഈ സിനിമ"യിൽ നിന്ന് കിട്ടുമെന്നും ലാൽ പറയുന്നു.
മലയാള സിനിമയ്ക്ക് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ഒരു മാർക്കറ്റ് ക്രിയേറ്റ് ചെയ്യാൻ സാധിക്കാൻ ഈ സിനിമ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നതായും മോഹൻലാൽ പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ നൂറു കോടിക്കുമേൽ ചിലവിടുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ., സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.