ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും ചിദംബരത്തോട് സുപ്രീം കോടതി നിർദേശിച്ചു.
സുപ്രീം കോടതി കേസ് വ്യാഴാഴ്‌ചവരെ നീട്ടി. 74 വയസുണ്ടെന്നും അതിനാൽ വീട്ടുതടങ്കൽ പരിഗണിക്കണമെന്നുമായിരുന്നു ചിദംബരത്തിന്റെ ആവശ്യം. വീട്ടുതടങ്കൽ ആവശ്യം കോടതി തള്ളിയെങ്കിലും ജുഡീഷൽ കസ്റ്റഡിയിൽ ഇളവ് അനുവദിക്കുകയായിരുന്നു.
ഒരു വ്യക്തിയെ ഇങ്ങനെ അപമാനിക്കാനാകില്ലെന്നും ചിദംബരത്തെ തിഹാർ ജയിലിൽ അയക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ പറഞ്ഞു. കഴിഞ്ഞ മാസം 21 രാത്രിയാണ് ചിദംബരം അറസ്റ്റിലായത്. ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലാണ് ചിദംബരത്തെ താമസിപ്പിച്ചിരിക്കുന്നത്.