കൊച്ചി: നല്ല വിദ്യാഭ്യാസവും അതിനനുസരിച്ച ജോലിയും യാഥാർത്ഥ്യമാക്കിയാലേ സാമൂഹികമായ പിന്നാക്കാവസ്ഥ മാറ്റാനാവൂ എന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കൊച്ചിയിൽ ഗോത്ര സാംസ്കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനവും മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യംപോലെ ഭൂമിയുണ്ടായിരുന്ന കാലത്ത് ഇതരവിഭാഗം ഭൂമി കൈവശമാക്കിയതുപോലെ ഭൂമി സ്വന്തമാക്കാൻ പട്ടികവർഗക്കാർക്ക് കഴിഞ്ഞില്ല. ഇപ്പോഴുള്ള ഭൂമിയിൽനിന്ന് കിട്ടുന്ന വരുമാനത്തിനപ്പുറം ലക്ഷ്യംവച്ചാണ് പട്ടികവർഗ വികസന വകുപ്പ് ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതി പോലെ നൂതന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ കലകളും പൈതൃകമായ കഴിവും പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഗോത്ര സാംസ്കാരിക സമുച്ചയം നൽകുന്നത്. നല്ല വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്നതിന്റെ പ്രധാനകാരണം താമസസ്ഥലം ഇല്ലാതിരിക്കുന്നതാണ്. അതിന് പരിഹാരമായാണ് ഹോസ്റ്റലുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 7 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനി നിവാസികൾ തങ്ങളുടെ തനത് കലാസൃഷ്ടി മന്ത്രിക്ക് സമ്മാനിച്ചു. നൈപുണ്യ വികസന പരിപാടി നടപ്പാക്കുന്ന ഏജൻസികളുമായുള്ള ധാരണാപത്രം മന്ത്രി കൈമാറി. വിദേശത്ത് ജോലി ലഭിച്ച പട്ടികവർഗ വിഭാഗത്തിലെ യുവാക്കൾക്കുള്ള വിസയും മറ്റു രേഖകളും കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. വകുപ്പിന്റെ പദ്ധതിയിലൂടെ പരിശീലനം സിദ്ധിച്ച യുവതീയുവാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. മേയർ സൗമിനി ജയിൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.
പി.ടി. തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.