മിർസാപൂർ (യു.പി): ഉച്ചഭക്ഷണത്തിന് സ്കൂൾകുട്ടികൾക്ക് ഉപ്പും ചപ്പാത്തിയും നൽകിയെന്ന വാർത്ത പുറത്തുവിട്ട മാദ്ധ്യമപ്രവർത്തകനെതിരെ യു.പി സർക്കാർ കേസെടുത്തു. ഉത്തർപ്രദേശിലെ മിർസാപുരിലെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നൽകുന്ന കാര്യം കഴിഞ്ഞ മാസമാണ് വലിയ വാർത്തയായത്. ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകനായ പവൻ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തത്. ഉത്തർപ്രദേശ് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് മാദ്ധ്യമപ്രവർത്തകനെതിരെ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ പരാതി നൽകിയിരിക്കുന്നത്. വാർത്തയെ തുടർന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിരുന്നു.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ കുട്ടികൾക്ക് നൽകണമെന്നാണ്. കൂടാതെ നിശ്ചിത ദിവസങ്ങളിൽ പാലും പഴങ്ങളും നൽകണമെന്നും ഭക്ഷണചാർട്ടിലുണ്ട്. എന്നാൽ കുട്ടികൾക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നൽകാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതിയും ദൃശ്യങ്ങളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. അപൂർവമായി പാൽ വിതരണത്തിനെത്തിയാലും കുട്ടികൾക്ക് ലഭിക്കാറില്ലെന്നും പഴങ്ങൾ നൽകുന്ന പതിവില്ലെന്ന രക്ഷിതാക്കളുടെ പരാതിയും വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു.