അവാർഡ് നിശകളിലും ചാനൽ കോമഡി ഷോകളിലും മലയാള സിനിമയിലെ മൺമറഞ്ഞ മഹാനടൻമാരെ വികലമായ രീതിയിൽ മിമിക്രി കലാകാരൻമാർ അവതരിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ വി.സി.അഭിലാഷ്. കാശും കൈയ്യടികളും മോഹിച്ച് മിമിക്രി കലാകാരൻമാരുണ്ടാക്കുന്ന വൃത്തികെട്ട ഈ രൂപങ്ങളാണ് പഴയ മലയാള സിനിമയെന്ന് പുതുതലമുറ വിശ്വസിക്കുകയാണെന്നും അദ്ദേഹം കുറിക്കുന്നു. സത്യൻ മാഷും, പ്രേം നസീറും, കെ.പി.ഉമ്മറും, ജോസ് പ്രകാശും ജി.കെ.പിള്ളയുമൊക്കെ ഇക്കാലത്തെ കുട്ടികൾ മനസിലാക്കുന്നത് ഇപ്രകാരമാണ്. ഈ പരിപാടികൾ കണ്ട് മുൻനിരയിലെ കസേരയിലിരുന്ന് കയ്യടിക്കുന്ന സിനിമാക്കാരാണ് ഏറ്റവും വലിയ കോമഡി. വ്യക്തിഹത്യയും ബോഡി ഷെയിമിങും ധാർമികമായും നിയമപരമായും തെറ്റാണെന്ന ബോധ്യം വേണമെന്നും വി.സി. അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എഴുതണ്ട എന്ന് പലവട്ടം വിചാരിച്ചിട്ട് എഴുതിപ്പോവുന്ന ഒരു കാര്യമാണ്.
പുതിയ കാലത്തെ കുട്ടിക
ളുടെ ഉള്ളിൽ സത്യൻ മാഷും, പ്രേം നസീറും, കെ.പി.ഉമ്മറും, ജോസ് പ്രകാശും ജി.കെ.പിള്ളയുമൊക്കെ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ജി.കെ.പിള്ള അവർക്ക് കഴുത്തറ്റം ഇൻഷർട്ട്-പാന്റിട്ട്, കൊക്കിനെ പോലെ തലയുയർത്തി നടക്കുന്ന ഒരു വിചിത്രജീവിയാണ്.
പ്രേംനസീർ ഏതു നേരോം
പെണ്ണുങ്ങളുടെ പുറകേ
ഒലിപ്പിച്ച് നടക്കുന്ന ഒരു പൂവാലൻ മാത്രമാണ്.
കെ.പി.ഉമ്മറും ജോസ് പ്രകാശുമാവട്ടെ
ഏതു പെണ്ണിനെ കണ്ടാലും അന്നേരം ബലാൽസംഗം ചെയ്യാൻ മുട്ടി നിൽക്കുന്ന ഞരമ്പുരോഗികളാണ്.
മഹാനായ സത്യൻ മാസ്റ്ററുടെ കാര്യമാണ് ഏറ്റവും കഷ്ടം!
ബലിഷ്ഠ ദേഹവും ആകാര വടിവുമുണ്ടായിരുന്ന,
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമായിരുന്ന അദ്ദേഹം വളഞ്ഞ് കുത്തി നെഞ്ച് തളളി, തല ചരിച്ച് പിടിച്ച്, തൂങ്ങിച്ചാകാൻ പോവുന്നവന്റെ ഭാവപ്രകടനങ്ങളുമായി നടക്കുന്ന അസ്സലൊരു കോമാളി ഐറ്റമാണ്!!
കുറേ കയ്യടികളും അതിലേറെ കാശും മോഹിച്ച് ചില മിമിക്രി കലാകാരൻമാർ ഉണ്ടാക്കി വിടുന്ന ഈ വൃത്തികെട്ട രൂപങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് 'പഴയ മലയാള സിനിമ'.
നമ്മുടെ അടിത്തറയ്ക്ക്
നമ്മൾ കൊടുക്കുന്ന ഗുരുദക്ഷിണ !!
അത് കണ്ട് മുൻനിരയിലിരുന്ന് കയ്യടിക്കുന്നവരുടെ കൂട്ടത്തിൽ വലിയ സിനിമാക്കാരുമുണ്ടെന്നത് അതിലും വലിയ കോമഡി!
മിമിക്രി ഒരു മോശം കലയല്ല. ഒരാളെ അനുകരിച്ച് അവതരിപ്പിക്കുന്നത് തെറ്റായ കാര്യവുമല്ല. അത് ആരെ വേണമെങ്കിലും ആവാം.
പക്ഷേ എല്ലാത്തിലും ഒരു പരിധി വേണം. വ്യക്തിഹത്യയും ബോഡി ഷെയിമിങും ധാർമികമായും നിയമപരമായും തെറ്റാണെന്ന ബോധ്യം വേണം.
ആ 'പഴയ' ആളുകൾക്കും കുടുംബമുണ്ടെന്നോർക്കണം. ജീവിച്ചിരുന്ന കാലത്ത് ആ മനുഷ്യരിൽ നിന്നുള്ള നല്ല ഓർമ്മകൾ മാത്രമാണ് അവരുടെ ബന്ധുമിത്രാദികൾക്കിപ്പോൾ കൂട്ട് എന്ന് തിരിച്ചറിയണം.
കോട്ടയം നസീറോ സുരാജോ പിഷാരടിയോ ഒന്നും ഇങ്ങനെ ചീപ്പ് ലെവലിലേക്ക് താഴുന്നത് കണ്ടിട്ടില്ല. പക്ഷേ മറ്റു ചിലർക്ക് ചരിത്രം വെറുമൊരു കോമാളിത്തരം മാത്രമാണ്!
പുതിയ തലമുറ യുടൂബിൽ കയറി 'കടൽപ്പാലവും' 'ഇരുട്ടിന്റെ ആത്മാവും' കാണുന്നവരല്ല. ഉമ്മിണിത്തങ്കയിലെ ജി.കെ പിളളയെ കണ്ടിട്ടില്ല. മുറപ്പെണ്ണിലെ കെ.പി.ഉമ്മറിന്റെ പെർഫോമൻസ് കണ്ടിട്ടില്ല.
ഈ പ്രതിഭകൾ നമ്മുടെ കുട്ടികളുടെ പാഠപുസ്തകളിൽ വിഷയങ്ങളുമല്ല.
എത്ര പുതിയ ടെക്നോളജി ഉണ്ടായാലും എങ്ങനെയൊക്കെ വിപണന സാധ്യതകൾ വന്നാലും ആവിഷ്ക്കാര റേയ്ഞ്ച് മാനംമുട്ടെ ഉയർന്നാലും പഴയ തലമുറ ഉണ്ടാക്കി വച്ചതിന്റെ മുകളിൽ നിന്നാണ്
നമ്മളീ കളികളൊക്കെ കളിക്കുന്നതെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
NB: ഇന്നലെ ഒരു ചാനൽ അവാർഡ് ഷോ കണ്ടപ്പോൾ തോന്നിയത്.
-വി.സി.അഭിലാഷ്