mohanlal

നടന വിസ്മയം എന്ന് കേൾക്കുമ്പോൾ ഒരേയൊരു മുഖം മാത്രമേ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ തെളിഞ്ഞ് വരികയുള്ളു. അത് സാക്ഷാൽ പത്മശ്രീ, ഭരത്, ലഫ്. കേണൽ മോഹൻലാലിന്റെ മുഖമായിരിക്കും. മലയാള സിനിമയിൽ വില്ലനായി അവതരിച്ച് നാല് പതിറ്റാണ്ടിനിപ്പുറവും നായകനായി തിളങ്ങുന്ന ഒരേയൊരു താരം എന്ന വിശേഷണം മോഹൻലാലിന് മാത്രം അവകാശപ്പെട്ടതാണ്. സൗമ്യനായിട്ട് മാത്രമേ താരത്തെ നമ്മൾ കണ്ടിട്ടുള്ളു. ഈ നാൽപ്പത് വർഷത്തിനിടയിൽ നിങ്ങളാരെങ്കിലും മോഹൻലാലിനെ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടോയെന്ന് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിട്ടുള്ള ആരോടെങ്കിലും ചോദിച്ചാൽ ഇല്ലെന്നായിരിക്കും മറുപടി.

താരത്തിന് ദേഷ്യം വരാറില്ല എന്ന് പറയാൻ പറ്റില്ല. എന്നാൽ അതിനെ അതിജീവിക്കാൻ സാധിക്കുന്നുവെന്നതാണ് മോഹൻലാൽ എന്ന നടന്റെ വിജയം. അതേസമയം സിനിമ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹം സ്വയം ശിക്ഷിച്ചുകൊണ്ടാണ് ദേഷ്യത്തെ നിയന്ത്രിച്ചിരുന്നതത്രേ. ഏയ് ഓട്ടോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ സമയത്ത് അത്തരത്തിലൊരു സംഭവം ഉണ്ടായിരുന്നു.

ഏയ് ഓട്ടോയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാദിവസവും രാവിലെ ഏഴുമണിക്കാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതിനാൽത്തന്നെ പ്രൊഡക്ഷൻ ടീമിനോട് മോഹൻലാൽ ഒരു നിബന്ധന വച്ചു. രാവിലെ ആറുമണിക്ക് തനിക്ക് പ്രഭാത ഭക്ഷണം കിട്ടണം. അതും ഗോതമ്പ് പുട്ട് മാത്രം. ആദ്യത്തെ രണ്ട് ദിവസം എല്ലാം അദ്ദേഹത്തിന്റെ നിർദേശം പോലെ നടന്നു. എന്നാൽ മൂന്നാമത്തെ ദിവസം മുതൽ സമയം തെറ്റി. അതോടെ മോഹൻലാൽ പ്രഭാത ഭക്ഷണം തന്നെ ഉപേക്ഷിച്ചു.

ഈ സംഭവം നിർമ്മാതാവായ മണിയൻ പിള്ള രാജു അറിയുകയും മോഹൻലാലിനോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു. അക്കാര്യം തന്നിൽ ദേഷ്യം ഉണ്ടാക്കിയെന്നും അതിന് കണക്ക് തീർക്കേണ്ടത് ഒന്നുകിൽ ഭക്ഷണം കൊണ്ടുവരുന്നയാളോടോ അല്ലെങ്കിൽ നിർമ്മാതാവിനോടോയാണ്. അത് സെറ്റിൽ മുഷിച്ചിലുണ്ടാക്കും അതിനാലാണ് സ്വയം ശിക്ഷിക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു ലാൽ നൽകിയ മറുപടി.