ആരെപ്പോലെ പാടാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഇന്നത്തെ തലമുറയിലെ ഗായികമാർപോലും ലത മങ്കേഷ്കറിന്റെ പേര് പറയും. എന്നാൽ എല്ലാവർക്കും ലതാ മങ്കേഷ്കർ ആകാൻ കഴിയില്ല. അടുത്തിടെ മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലിരുന്ന് 'എക് പ്യാർ കാ നഗ്മാ' എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടിയ രാണു മോണ്ടാൽ എന്ന സ്ത്രീ സോഷ്യൽ മീഡിയയെ വിസ്മയിപ്പിച്ചിരുന്നു. 'രണാഘട്ടിന്റെ ലതാ മങ്കേഷ്കർ' എന്നാണ് സൈബർ ലോകം രാണുവിനെ വാഴ്ത്തിയത്.
ഇപ്പോഴിതാ രാണു മോണ്ടാലിനെപ്പറ്റി സാക്ഷാൽ ലതാ മങ്കേഷ്കർ വരെ കേട്ടിരിക്കുകയാണ്. 'ആർക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കിൽ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു ലതാ മങ്കേഷ്കറിന്റെ പ്രതികരണം.
'അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ പാട്ടുകളോ അല്ലെങ്കിൽ കിഷോർ കുമാർ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്‌ലെ) എന്നിവരുടെ പാട്ടുകൾ ആലപിക്കുന്നതിലൂടെ ഗായകർക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാൽ അത് ദീർഘനാൾ നിലനിൽക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികൾ എന്റെ ഗാനങ്ങൾ വളരെ മനോഹരമായി പാടുന്നു. എന്നാൽ ആദ്യത്തെ വിജയത്തിന് ശേഷം അവരിൽ എത്രപേർ ഓർമ്മിക്കപ്പെടുന്നു? എനിക്ക് സുനിധി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. '-ലതാ മങ്കേഷ്കർ പറഞ്ഞു.
ഗായകർക്ക് ലത മങ്കേഷ്കർ ഒരു ഉപദേശവും നൽകിയിരിക്കുകയാണ്. 'നിങ്ങൾ നിങ്ങളാകുക എന്റെയോ സഹപ്രവർത്തകരുടെയോ നിത്യഹരിത ഗാനങ്ങൾ ആലപിക്കുക. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക.
ലതാജി സ്വന്തം സഹോദരിയെയാണ് ഇതിന് ഉദാഹരണമായി പറയുന്നത്. ആശയെ(ഭോസ്‌ലെ) സ്വന്തം ശൈലിയിൽ പാടാൻ നിർബന്ധിച്ചിരുന്നില്ലെങ്കിൽ അവൾ എന്നെന്നേക്കുമായി എന്റെ നിഴലിൽ ഒതുങ്ങിപ്പോകുമായിരുന്നു. വ്യക്തിത്വത്തിന് ഒരാളുടെ കഴിവിനെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവൾ. ”