ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അഷർ, ലഷ്‌കറെ തയ്‌ബ സ്ഥാപകൻ ഹാഫീസ് മുഹമ്മദ് സയീദ്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നിവരെ ഇന്ത്യാ ഗവൺമെന്റ് ഭീകരന്മാരായി പ്രഖ്യാപിച്ചു. ഭീകരബന്ധമുള്ള ഏത് വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പാർലമെന്റ് ജൂലായിൽ പാസാക്കിയ നിയമഭേദഗതി പ്രകാരമാണ് നടപടി.1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമാണ് ഭേദഗതി ചെയ്‌തത്.
മൗലാന മസൂദ് അഷറും ഹാഫീസ് മുഹമ്മദ് സയീദും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ഇരുവരെയും ഭീകരന്മാരായി പ്രഖ്യാപിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാക്കി ഉർ റഹ്‌മാൻ ലഖ്‌വിയെയും ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബയ് ആക്രമണവുമായി ബന്ധപ്പെട്ടാണ് ദാവൂദിനെതിരെയും നടപടി എടുത്തിരിക്കുന്നത്. ഇവർക്കെല്ലാം യാത്രാവിലക്ക് പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്. ഈ നാല് ഭീകരരും ഇപ്പോൾ പാകിസ്ഥാനിലാണ്. ഭീകരരായി പ്രഖ്യാപിക്കുന്നവരുടെ സ്വത്തുക്കൾ പൊലീസിന്റെ അനുമതി ഇല്ലാതെ കണ്ടുകെട്ടാനും നിയമപ്രകാരം എൻ.ഐ.എക്ക് അധികാരമുണ്ടാവും.