കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിഷാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിഷാമിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു ഹൈക്കോടതിയിൽ ഹാജരായി. മൂന്ന് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, ദിവസവും പൊലീസ് സ്റ്റേഷനിൽ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
2015 ജനുവരി 29 നാണ് കേസിനാസ്‌പദമായ സംഭവം. തൃശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായിയായ നിഷാം ആക്രമിക്കുകയായിരുന്നു. ഗേറ്റ് തുറക്കാൻ വൈകിയതിനെ തുടർന്ന് മർദ്ദിച്ചും കാറിടിപ്പിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ചു. ചികിത്സയിലിരിക്കെ ഫെബ്രുവരി 16നാണ് ചന്ദ്രബോസ് മരണമടഞ്ഞത്. 79 ദിവസമാണ് കേസിൽ വിചാരണ നടന്നത്. കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയിൽ മുഹമ്മദ് നിഷാമിന് കൊച്ചിയിലുള്ള മാതാവിനെ കാണാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് അന്ന് കോടതി നിഷാമിന് അനുമതി നൽകിയിരുന്നത്.