തിരുവനന്തപുരം: പി.എസ്.എസി സിവിൽ പൊലീസ് ഓഫീസർ പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചെന്ന് സൂചന. പരീക്ഷ തുടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചോദ്യപേപ്പർ പുറത്തുവന്നതെന്ന് പൊലീസിന് സൂചന ലഭിച്ചു. പരീക്ഷാ സമയത്ത് ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥി ചോദ്യപേപ്പർ പുറത്തുവിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. ഈ വിദ്യാർത്ഥി തന്നെയാണ് കേസിൽ പ്രതിയായ പൊലീസുകാരൻ ഗോകുലിന് ചോദ്യപേപ്പർ എത്തിച്ചുകൊടുത്തതെന്നും കരുതുന്നു.
പരീക്ഷ തുടങ്ങിയതിന് തൊട്ടുപിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഏകദേശം 24,25 പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഗോകുലിന്റെയും സഫീറിന്റെയും കൈയിൽ ചോദ്യപേപ്പർ എത്തിച്ചു നൽകി. തുടർന്ന് ഇന്റർനെറ്റിൽ നിന്നും മറ്റും കണ്ടെത്തി ഈ ചോദ്യങ്ങൾക്ക് ഉത്തരം എസ്.എം.എസായി മൂന്ന് പേർക്കും അയച്ചു നൽകിയെന്നാണ് ഗോകുൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ആരാണ് തനിക്ക് ചോദ്യപേപ്പർ എത്തിച്ചുനൽകിയത് എന്ന് ഗോകുലിന് അറിയില്ല, മുഖം കണ്ടാൽ അറിയാമെന്നുമാണ് ഗോകുൽ പൊലീസിനോട് പറഞ്ഞത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ പ്രണവിന്റെ നിർദ്ദേശപ്രകാരമാണ് ചെറുപ്പക്കാരൻ ചോദ്യപേപ്പർ എത്തിച്ചു നൽകിയതെന്നും ഗോകുൽ പൊലിനോട് പറഞ്ഞു.പ്രണവിനെ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
അതേസമയം, പരീക്ഷ തുടങ്ങിയതിന് ശേഷമാണ് ചോദ്യപേപ്പർ ചോർന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിചേർന്നിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണ്. ഇതിനിടെ യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെയും പേര് വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം പി.എസ്.സിക്ക് കത്ത് നൽകി.