ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. തരിഗാമിയുടെ കുടുംബാംഗങ്ങൾക്കും ഡൽഹിയിലേക്ക് വരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിച്ചിരുന്നു. തരിഗാമിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് യെച്ചൂരി കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തരിഗാമിയെ എയിംസിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം, തരിഗാമിയെ തടങ്കലിൽ വയ്ക്കാൻ സർക്കാരിന്റെ ഉത്തരവൊന്നും ഇല്ലെന്ന യെച്ചൂരിയുടെ സത്യവാങ്മൂലത്തിലെ പരാമർശത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും കാശ്മീർ ഭരണകൂടത്തിനും നോട്ടീസയച്ചു.ഒരാഴ്ചയ്ക്കകം മറുപടി നൽകണം. ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. ഹേബിയസ് കോർപ്പസ് ഹർജിയിലൂടെ തരിഗാമിയുടെ തടങ്കലിനെ ചോദ്യം ചെയ്യാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും യെച്ചൂരി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു.
ശ്രീനഗറിലെ വീട്ടിലാണ് തരിഗാമി കരുതൽ തടങ്കലിൽ കഴിയുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങളുടെ ഭാഗമായാണ് തരിഗാമി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
മെഹബൂബയുടെ മകൾക്കും അനുമതി
അതേസമയം, കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാൻ മകൾ സിൽതിജയ്ക്കും കോടതി അനുമതി നൽകി. അമ്മയെ കാണാൻ തന്നെ കാശ്മീരിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. ശ്രീനഗറിലെത്തി അമ്മയെ കാണണമെന്നായിരുന്നു ഹർജിയിൽ മകൾ ആവശ്യപ്പെട്ടത്. ഒരു മാസമായി അമ്മയെ കണ്ടിട്ടില്ലെന്നും അമ്മയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നും അവർ ഹർജിയിൽ പറഞ്ഞിരുന്നു.സിൽതിജക്ക് അമ്മയെ കാണാമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും കോടതി അറിയിച്ചു.