കോതമംഗലം: അർദ്ധരാത്രി മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ വൃദ്ധദമ്പതികളെ തലയ്ക്കടിച്ചുവീഴ്ത്തി കെട്ടിയിട്ടശേഷം വീട് കൊള്ളയടിച്ചു. പിണ്ടിമന അയിരൂർപാടം പള്ളിക്കവലയ്ക്കു സമീപം അറയ്ക്കൽ യാക്കോബിന്റെ (66)വീട്ടിലാണ് കവർച്ച നടന്നത്.
ബുധനാഴ്ച രാത്രി വീടിന്റെ പിറകിൽ ശബ്ദം കേട്ട് വാതിൽ തുറന്ന യാക്കോബിന്റെ ഭാര്യ ഏലിയാമ്മയെ (62) രണ്ട് മോഷ്ടാക്കൾ ചേർന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഏലിയാമ്മയുടെ കാലുകൾ കയറുകൊണ്ട് കൂട്ടിക്കെട്ടിയശേഷം മൂന്ന് പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു. പിന്നീട് യാക്കോബിനെ അടിച്ചുവീഴ്ത്തി മുറിയിൽ പൂട്ടിയിട്ടു. പുലർച്ചെ ബോധം തെളിഞ്ഞപ്പോൾ ഏലിയാമ്മ ഇഴഞ്ഞ് ഭർത്താവിനെ പൂട്ടിയിട്ട മുറിയുടെ വാതിൽ തുറന്നു. തുടർന്ന് യാക്കോബ് കുറച്ചകലെയുള്ള വീട്ടുകാരെ വിവരമറിയിച്ചു. അവരെത്തി ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലിയാമ്മയുടെ തലയിൽ 25 തുന്നിക്കെട്ടും യാക്കോബിന് ഒമ്പത് തുന്നിക്കെട്ടുമുണ്ട്. ദമ്പതികൾ വീട്ടിൽ തിരിച്ചെത്തിയ ശേഷമേ വീട്ടിൽ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകൂ.
റബർ തോട്ടത്തിന് നടുവിലുള്ള വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസം. അടുത്തെങ്ങും വീടുകളില്ല. മകൻ കുടുംബസമേതം വിദേശത്താണ്. വിവാഹിതയായ മകളും സ്ഥലത്തില്ല. രാത്രി ഇവിടെ കനത്ത മഴയായിരുന്നു. വിരലടയാളവിദഗ്ദ്ധർ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല. സമീപത്തെങ്ങും സി.സി ടി.വി കാമറയുമില്ല. ഇരുമ്പ് കമ്പിയും പത്രത്തിൽ പൊതിഞ്ഞ കയറും വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. ഇത് തലയ്ക്കടിക്കാൻ ഉപയോഗിച്ച കമ്പിയാണോയെന്നു വ്യക്തമല്ല. കോതമംഗലം സി.ഐ യൂനസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.