chitra-with-daughter

വിരിഞ്ഞ പുഞ്ചിരിയുമായല്ലാതെ മലയാളത്തിന്റെ വാനമ്പാടി ചിത്രയെ മലയാളികൾ കണ്ടിട്ടില്ല. പ്രശസ്‌തിയുടെയും സൗഭാഗ്യങ്ങളുടെയും കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴും ജന്മസിദ്ധമാർന്ന വിനയത്തെ കൈവിടാൻ ചിത്രയ്‌ക്ക് അന്നുമിന്നും കഴിയുമായിരുന്നില്ല. നാല് പതിറ്റാണ്ടുകളോളമെത്തുന്ന ചിത്രസംഗീതം ഇന്ത്യൻ സിനിമയെ പുൽകാൻ തുടങ്ങിയിട്ട്. ഒരുവിധപ്പെട്ട ഇന്ത്യൻ ഭാഷകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചിത്ര എപ്പോഴും മലയാളികളുടെ അഭിമാനമാണ്. ഇതിനിടയിൽ ഒരിക്കൽ മാത്രം തന്നെ സ്നേഹിക്കുന്നവർക്ക് ചിത്ര ഒരു നൊമ്പരമായി. മകൾ നന്ദനയുടെ നിനച്ചിരിക്കാത്ത മരണമായിരുന്നു ആ വേദനയുടെ കാരണം.

ഇപ്പോഴിതാ നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും ചിത്ര മനസു തുറക്കുകയാണ്. ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതുവരെയും വെളിപ്പെടുത്താത്ത ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്ര പങ്കുവച്ചത്.

ചിത്രയുടെ വാക്കുകൾ-

'നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങൾ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു,​ അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാൻ ചെന്നപ്പോൾ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവൾ പോയത് ഒരു ആത്മാവിന് ഭൂമിയിൽ നിന്ന് കടന്നു പോകാൻ കഴിയുന്ന ഏറ്റവും ശുഭ മുഹൂർത്തത്തിലാണ്. 2011 ഏപ്രിൽ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാൻ കൃഷ്ണൻ കടന്നു പോയ അതേ മുഹൂർത്തം.അതും ജലസമാധി.

നന്ദനയ്‌ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്‌ടമായിരുന്നു. അതിലെ പാട്ടുകൾ കണ്ടിരുന്നാൽ സമയം പോകുന്നത് അവൾ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിർബന്ധിച്ച് മഞ്ചാടി വയ്‌പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന,​ താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാൻ കുളിക്കാൻ പോയത്. ആ സമയത്ത് അവൾ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?​ എപ്പോഴും കൈയിൽ സൂക്ഷിച്ചിരുന്ന മക്‌ഡണാൾസിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാൽ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകൾ തനിയെ തുറന്ന് പോകാൻ നന്ദനയ്‌ക്ക് എങ്ങനെ കഴിഞ്ഞു?​ പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോൾ പൂളിന്റെ അടുത്തുവരെ അവളുടെ കാൽപാദങ്ങൾ പതിഞ്ഞു കിടന്നിരുന്നു. അതവർ വീഡിയോയിൽ പകർത്തി. അല്ലെങ്കിൽ ദുബായിലെ നിയമപ്രകാരം ഞാനോ വിജയൻ ചേട്ടനോ ജയിലിൽ പോയേനെ. പൊലീസും ഫൊറൻസിക് വിദഗ്‌ദ്ധരുമെത്തി കാൽപാദങ്ങളുടെ ചിത്രം പകർത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്‌തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ?​ '