സിംഗപ്പൂർ:ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേയ്‌ക്ക് കോളനി വാഴ്‌ചയിൽ നിന്ന് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും നാലു പതിറ്റാണ്ടോളം ഭരണം കുത്തകയാക്കുകയും, ഒടുവിൽ ഏകാധിപതിയായി 'മുദ്രകുത്തി' ജനങ്ങൾ സ്ഥാനഭ്രഷ്ടനാക്കിയ മുൻ പ്രസിഡന്റ് റോബർട്ട് ഗബ്രിയേൽ മുഗാബെ (95) അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ആരോഗ്യനില മോശമായതിനെ തുടർന്ന് ഏപ്രി. മുതൽ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിലെ പ്രസിഡന്റ് എമേഴ്സൺ നൻഗാഗ്വ ആണ് മുഗാബയുടെ മരണവിവരം പുറത്തുവിട്ടത്.
രാജ്യം സ്വതന്ത്രമായ 1980ൽ അധികാരത്തിലേറിയ മുഗാബെ, 2017 നവംബറിൽ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്. 'സ്വേച്ഛാധിപതിയായ ഭരണാധികാരി' എന്നാണ് പാശ്ചാത്യ രാജ്യങ്ങൾ മുഗാബെയെ വിശേഷിപ്പിച്ചിരുന്നത്. 1990ൽ രാജ്യാന്തര ധാരണയ്‌ക്കുള്ള ജവഹർലാൽ നെഹ്രു അവാർഡ് നേടിയ മുഗാബെയാണ് കാൽ നൂറ്റാണ്ടു പിന്നിട്ടപ്പോൾ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരയായി അധികാരഭ്രഷ്ടനായത്.
ആധുനിക സിംബാബ്‌വേയുടെ പഴയ രൂപമായിരുന്ന തെക്കൻ റൊഡേഷ്യയിൽ 1924 ഫെബ്രുവരി 21നാണ് മുഗാബെയുടെ ജനനം. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ പോരാടി വെള്ളക്കാരെ കെട്ടുകെട്ടിച്ച് ഭരണം കറുത്തവർ സ്വന്തമാക്കിയതിന് പിന്നിൽ മുഗാബെയുടെ നേതൃത്വമായിരുന്നു . റോഡേഷ്യൻ സർക്കാറിനെ വിമർശിച്ചതിന് 1964 മുതല്‍ 10 വർഷത്തോളം വിചാരണയില്ലാതെ ജയിലിലടയ്ക്കപ്പെട്ടു. തടവിലായിരിക്കെ, 1973ൽ സിംബാബ്‌വേ ആഫ്രിക്കൻ നാഷണൽ യൂണിയൻ (സാനു) പാർട്ടിയുടെ അദ്ധ്യക്ഷനായി. സിംബാബ്‌വേ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1980ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഗാബെ ചുമതലയേറ്റു. 1987ൽ പ്രസിഡന്റായി. അധികാര പ്രമത്തത ബാധിച്ചതോടെ മുഗാബെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറി. 2017ൽ സൈന്യം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന ഉറപ്പിലാണ് മുഗാബെ രാജിക്ക് തയ്യാറായത്. ഭരണകക്ഷിയായ സാനു പിഎഫ് പാർട്ടി മുഗാബെയെ പുറത്താക്കി നന്‍ഗഗ്വയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
സാലി ഹായ്‌ഫ്രോണായിരുന്നു ആദ്യഭാര്യ. അവരുടെ മരണശേഷം 1996ൽ ഗ്രേസ് മാറുഫുവിനെ വിവാഹം ചെയ്തു. ആദ്യഭാര്യയിലെ മകൻ നാലാം വയസിൽ മരിച്ചു. ഇപ്പോഴത്തെ വിവാഹത്തിൽ മൂന്നുമക്കള്‍.