news

1. കേരളത്തിലേക്ക് വന്ന ചണ്ഡീഗഢ് - കൊച്ചുവേളി എക്സ്പ്രസില്‍ തീപിടിത്തം. ട്രെയിനിലെ രണ്ട് ബോഗികള്‍ക്കാണ് തീപിടിച്ചത്. ട്രെയിന്‍ ഡല്‍ഹി സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിറുത്തി ഇട്ടിരിക്കുക ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ മാറ്റി. ആളപായമില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയം ആയതോടെ ട്രെയിന്‍ നിസാമ്മുദ്ദാന്‍ സ്റ്റേഷനിലേക്ക് മാറ്റി.
2. സോഫ്റ്റ് ലാന്‍ഡിംഗിന് ഒരുങ്ങി ചന്ദ്രയാന്‍2. ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ഒന്നരമാസത്തെ യാത്രയ്ക്ക് ഒടുവില്‍ ചരിത്രം കുറിക്കുന്നതിന് തൊട്ട് അരികില്‍ എത്തിയിരിക്കുക ആണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. 46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കപ്പെട്ടത്. പക്ഷേ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിംഗ്.
3. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇതുവരെ 38 ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങള്‍ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് കാണുവാനായി ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. എല്ലാം നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടും. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലെ സമതലത്തില്‍ ആണ് വിക്രമിനെ ഇറക്കാന്‍ ഐ.എസ്.ആര്‍.ഒ പദ്ധതിയിട്ടിട്ടുള്ളത്
4. ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തേണ്ടത് ഇല്ലെന്നും ശാസ്ത്രീയമായി നടത്താം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആയിരുന്നു മുഖ്യ മന്ത്രിയുടെ നിര്‍ദേശം. ശാസ്ത്രീയമായി എടുക്കാന്‍ പറ്റുന്ന കരി മണല്‍ എടുക്കണം എന്ന് നിയമസഭാ സമിതിയും അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍, വിവിധ ഉദ്യോഗസ്ഥര്‍, ഐ.ആര്‍.ഇ.എല്‍, കെ.എം.എം.എല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


5. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് ക്ലാസുകള്‍ ഏകീകരിക്കുന്നതിന് നിയമ പ്രാബല്യം നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഭാഗികമായി ഉള്‍പ്പെടുത്തി ആണ് 1958 ലെ കേരള വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യുന്നത്. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജൂലായില്‍ ഭേദഗതി ചെയ്തിരുന്നു.
6. സിനിമാ ടിക്കറ്റുകളില്‍ ജി.എസ്.ടി.യ്ക്ക് പുറമേ വിനോദ നികുതി കൂടി ചുമത്താന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. വിനോദ നികുതി ചുമത്താന്‍ ഉള്ള അധികാരം സര്‍ക്കാരിന് അല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആണെന്ന വാദം അംഗീകരിച്ച് ആണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ 100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി കൂടി ഉള്‍പ്പെടുത്തണം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
7. ആധാര്‍ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇനി കൂടുതല്‍ സേവന നിരക്ക് നല്‍കണം. ആധാര്‍ കാര്‍ഡില്‍ പേര്, വിലാസം, ലിംഗം, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ചേര്‍ക്കുന്നതിനും മാറ്റുന്നതിനും 50 രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടത്. ഓണ്‍ലൈന്‍ ആയി സ്വയം ചെയ്യുക ആണെങ്കില്‍ പണം ഈടാക്കില്ല എന്ന് യു.ഐ.ഡി.എ.ഐ.യുടെ അറിയിപ്പില്‍ പറയുന്നു.
8. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് എതിരെ ആക്രമണത്തിന് പാകിസ്താന്‍ രഹസ്യ അന്വേഷണ വിഭാഗമായ ഐ.എസ്.ഐ.യുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നു എന്ന് രഹസ്യ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് . ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ വസീറിസ്ഥാന്‍ പ്രദേശത്ത് നിന്ന് 10,000 തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതി ഐ.എസ.്‌ഐ ആവിഷ്‌കരിച്ചു എന്നാണ് രഹസ്യ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്.
9. മുംബയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും റെയില്‍വേ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ സെന്‍ട്രല്‍, വെസ്റ്റേണ്‍, ഹാര്‍ബര്‍ ലൈനുകളില്‍ ഗതാഗതം തടസപ്പെട്ടു. മഴ രാജ്യാന്തര വിമാന താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. മുപ്പതോളം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കി.
10. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും കോംഗോ പനി പടരുന്നു. ആഗസ്റ്റില്‍ മാത്രം ക്രിമിയന്‍ കോംഗോ ഹെമറാജിക് പനിയുടെ 10 കേസുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് വൈറല്‍ രോഗമാണ് കോംഗോ പനി. രോഗം ബാധിച്ചവരില്‍ 30 ശതമാനം പേരും കൊല്ലപ്പെടും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
11. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്റെ റീലിസ് വീണ്ടും മാറ്റി വച്ചു. ധനുഷ് ,മേഘ്ന ആകാശ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഇന്ന് പുറത്ത് ഇറക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് തിയ്യതി മാറ്റിവച്ച വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സെപ്തംബര്‍ 12 ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് നിര്‍മാതാവ് പി. മദന്‍ പറഞ്ഞു.
12. ലോക എട്ടാം നമ്പര്‍ താരം സെറീന വില്യംസ് യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. സെമിയില്‍ യുക്രൈനിനിന്റെ അഞ്ചാം സീഡ് എലീന സ്വിറ്റൊലീനയെ എതിര് ഇല്ലാത്ത രണ്ടു സെറ്റുകള്‍ക്ക് പരാജയ പെടുത്തിയാണ് സെറീനയുടെ സെമി പ്രവേശനം. ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രീസു ആണ് സെറീനയുടെ എതിരാളി. കിരീടം നേടാന്‍ ആയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിന് ഒപ്പം എത്താനും സെറീനയ്ക്ക് ആകും.