തിരുവനന്തപുരം : ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴതുടരുമെന്നാണ് പ്രവചനം. ഉത്രാടം, തിരുവോണം ദിവസങ്ങളിലും സംസ്ഥാനത്ത് മഴയുണ്ടാകും.
സാമാന്യം വ്യാപകമായ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഏഴു സെന്റിമീറ്റർ വരെ മഴ പെയ്‌തേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ
ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. നാളെ ആറു ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്.
ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ നാലു ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴ കനത്തതോടെ മിക്ക അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ എല്ലാഷട്ടറുകളും തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്.