abdul-qadir-

ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം അബ്ദുൾ ഖാദർ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിലായിരുന്നു അന്ത്യം. സെപ്റ്റംബർ 15ന് തന്റെ 64ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് അബ്ദുൾ ഖാദറിന്റെ അന്ത്യം. 1970, 80 കാലഘട്ടങ്ങളിൽ പാക് ബൗളിംഗിന്റെ നെടുംതൂണായിരുന്നു അബ്ദുൾ ഖാദർ.


എതിർ ബാറ്റ്സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഡാൻസിംഗ് ആക്ഷനും ടേണുംകൊണ്ട് ലെഗ് സ്പിന്നിനെ പരിഷ്കരിച്ച ബൗളറായിരുന്നു അബ്ദുൾ ഖാദർ. കൈവിരലുകളിൽ ഒളിപ്പിച്ച മാന്ത്രികതയുമായി ക്രീസിനെ അദ്ദേഹം അടക്കിവാണപ്പോൾ അതേ മാതൃക പിന്തുടർന്ന് ഒരുപിടി സ്പിൻ ഇതിഹാസങ്ങൾ വളർന്നു.

മുഷ്താഖ് അഹമ്മദ്, ഷെയ്ൻ വോൺ തുടങ്ങിയവരുടെ ഗുരുതുല്യനും കൂടിയായിരുന്നു ഖാദർ. 1977 ഡിസംബർ 14ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1990 വരെ ടെസ്റ്റ് കളിച്ചു.

67 മത്സരങ്ങളിൽ 236 വിക്കറ്റുകൾ സ്വന്തം പേരിലാക്കി. 1983 ജൂണിൽ ന്യൂസിലൻഡിനെതിരായിരുന്നു ഏകദിന അരങ്ങേറ്റം. 1993ൽ വിരമിക്കുമ്പോഴേക്കും 132 വിക്കറ്റുകളും നേടി. 1987ൽ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിംഗ്സിൽ ഒമ്പതു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ആ പരമ്പരയിൽ മൂന്ന് ടെസ്റ്റിലായി 30 വിക്കറ്റു വീഴ്ത്തി.

ഗൂഗ്ലിയും ഫ്ലിപ്പറും ആയുധമാക്കിയാണ് ഖാദർ 70-80 കാലഘട്ടത്തിൽ പാകിസ്താൻ ബൗളിംഗിന്റെ നെടുംതൂണായി വാണത്. ഏതാനും മത്സരങ്ങളിൽ പാകിസ്താൻ നായകനുമായിരുന്നു. വിരമിച്ച ശേഷം പാക് സെലക്ടറായും കമന്റേറ്ററായും പ്രവർത്തിച്ചു. ക്രിക്കറ്റർ ഉമർ അക്മൽ മരുമകനാണ്