ബംഗളൂരു: യാത്രയാക്കാൻ എത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവനെ തോളോടു ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വികാരനിർഭരമായ രംഗങ്ങളാണ് ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ അരങ്ങേറിയത്. ദൗത്യത്തിന് ഏറ്റ തിരിച്ചടിയിൽ പൊട്ടിക്കരഞ്ഞ കെ.ശിവനെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിച്ചത്. ചുറ്റുമുള്ളവരെയെല്ലാം സങ്കടത്തിലാക്കുന്ന നിമിഷങ്ങളായിരുന്നു അത്.
ചന്ദ്രയാൻ 2 ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി നമുക്ക് കാണിക്കാനായി. നമ്മൾ ലക്ഷ്യത്തിന്റെ തൊട്ടരികിൽ എത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
#WATCH PM Narendra Modi hugged and consoled ISRO Chief K Sivan after he(Sivan) broke down. #Chandrayaan2 pic.twitter.com/bytNChtqNK
— ANI (@ANI) September 7, 2019
കുറച്ചു മണിക്കൂറുകളായി രാജ്യമാകെ സങ്കടത്തിലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കൂടെ എല്ലാവരും ഐക്യപ്പെടുകയാണ്. ഈ ബഹിരാകാശ പദ്ധതിയിൽ നമുക്ക് അഭിമാനമുണ്ട്. ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ പ്രതിജ്ഞ കൂടുതൽ ശക്തമായതായും പ്രധാനമന്ത്രി പറഞ്ഞു. പുലർച്ചെ ദൗത്യം ലക്ഷ്യം കാണാത്ത വേളയിലും പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ ചെയർമാനെ ആശ്വസിപ്പിച്ചിരുന്നു. ദൗത്യം ലക്ഷ്യത്തിലെത്താത്തതിൽ അതീവ ദുഃഖിതനായായിരുന്നു ഐ.എസ്.ആർ.ഒ ചെയർമാൻ. മറ്റ് ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു. എന്നാൽ ഐ.എസ്.ആർ.ഒ യുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതൽ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.