അഞ്ചൽ: വീട്ടമ്മയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ജയൻ (45)- ലേഖ (39) ദമ്പതികളാണ് മരിച്ചത്. ലേഖയെ കിടപ്പുമുറിയിൽ കമ്പി വടി കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ജയൻ വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് വിവരം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്‌ത്രീയ പരിശോധന സംഘം തെളിവെടുക്കാൻ എത്തുന്നതിനാൽ സംഭവം നടന്ന മുറിയിലേക്ക് പൊലീസ് ആരെയും കടത്തി വിടുന്നില്ല. തെളിവുകൾ നഷ്‌ടമാകാതിരിക്കാനാണിത്.
ലേഖയുടെ അച്ഛനും അമ്മയും പൊലീസിന് നൽകിയ മൊഴി ഇങ്ങനെയാണ്: ഇന്നലെ രാത്രി 10 വരെ വീടിന്റെ താഴത്തെ നിലയിൽ കുടുംബാംഗങ്ങൾ എല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു. ഇതിന് ശേഷം ദമ്പതികൾ മുകൾ നിലയിലെ കിടപ്പ് മുറിയിൽ ഉറങ്ങാൻ കിടന്നു. ഇരുവരും പുലർച്ചെ എഴുന്നേൽക്കുന്ന പ്രകൃതക്കാരാണ്. ഏറെ സമയമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കാണുന്നത്. മുറി ചാരിയ നിലയിലായിരുന്നു. ജയന്റെ മൃതദേഹം കിടക്കയിലും ലേഖ നിലത്തും മരിച്ച നിലയിലണ് കണ്ടെത്തിയത്. തലയ്‌ക്കും മുഖത്തുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നതാകാം മരണകാരണം. മുറിക്കുള്ളിൽ ഒരു ഇരുമ്പ് കമ്പി കിടപ്പുണ്ട്. അർദ്ധ രാത്രിയോ പുലർച്ചെയോ മുറിക്കകത്ത് നിന്ന് അസ്വാഭാവികമായി യാതൊന്നും കേട്ടില്ലെന്നും അവർ പറയുന്നു.
തടിക്കാട് പൊടിയാട്ടുവിളയിലെ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലെ ജീവനക്കാരിയായിരുന്നു ലേഖ. ജയൻ ഇതേ ജംഗ്‌ഷനിൽ സ്വന്തമായി ബാർബർ ഷോപ്പ് നടത്തുകയാണ്. വയലയിൽ നിന്ന് ആറ് വർഷം മുമ്പാണ് കുടുംബം ഇവിടെ പുതിയ വീട് വച്ചു താമസത്തിനെത്തിയത്. ലേഖയുടെ രണ്ടാം വിവാഹമാണിത്. അടൂർ സ്വദേശിയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയ ശേഷമായിരുന്നു വിവാഹം. രണ്ട് കുട്ടികളുണ്ട്. ഇരുവരും ലേഖയുടെ ആദ്യ ബന്ധത്തിലെ കുട്ടികളാണ്. ജയനുമായുള്ള ദാമ്പത്യത്തിൽ കുട്ടികളില്ല. ജയൻ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സംസാരമുണ്ട്. കൂടെക്കൂടെ ദമ്പതികൾ തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകുമായിരുന്നു. എന്നാൽ, ഇക്കാര്യം മറ്റ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇൻക്വസ്‌റ്റിന് ശേഷം പോസ്‌റ്ര് മോർട്ടത്തിനായി മൃതദേഹങ്ങൾ വീട്ടിൽ നിന്ന് പൊലീസ് മാറ്റി.
തമിഴ്‌നാട്ടിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ലേഖയുടെ സഹോദരിയും ചേർന്നാണ് പുതിയ വീട് നിർമ്മിച്ചത്.