ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ ഇന്ത്യൻ സൈന്യത്തിന് കടുത്ത അതൃപ്തി. വിവാഹേതരബന്ധം ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരിച്ഛേദം 497അസാധുവാക്കുന്ന വിധി , 2018 സെപ്തംബർ 27നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. ഈ വിഷയം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ഇന്ത്യൻ ആർമി പ്രതിനിധികൾ ബന്ധപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കോടതിയെ തങ്ങൾ ഉടൻ തന്നെ സമീപിക്കുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
'സുപ്രീം കോടതിയുടെ വിധി പ്രശ്നം നിറഞ്ഞ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പട്ടാളക്കാർ ഏറെക്കാലം കുടുംബത്തിൽ നിന്നും അകന്ന് കഴിയുന്നവരാണ്. മോശം പ്രവർത്തികൾ തടയുന്ന എന്തെങ്കിലും ഒരു കാര്യം ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.' സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിച്ഛേദം 497 അസാധുവാകുന്ന വിധി സൈനികർക്കിടയിൽ അച്ചടക്കമില്ലായ്മ പടർത്തുമെന്നും അത് അവരുടെ കർമ്മവീര്യത്തെ ബാധിക്കുമെന്നും മേലുദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. സൈന്യത്തിലെ നിയമം അനുസരിച്ച് 'സഹോദര തുല്യനായ സഹസൈനികന്റെ ഭാര്യയെ ആഗ്രഹിക്കുന്നത്' മരണശിക്ഷ വരെ ലഭിക്കാൻ സാദ്ധ്യതയുള്ള ഗുരുതര കുറ്റമാണ്. പട്ടാള നിയമം അനുസരിച്ച് 'ഭീരുത്വ'ത്തിന് തൊട്ടുതാഴെയാണ് ഈ കുറ്റകൃത്യത്തിന്റെ സ്ഥാനം. 158 വർഷം പഴക്കമുള്ള പരിച്ഛേദം 497 അടിസ്ഥാനമാക്കിയാണ് ഈ നിയമം സൈന്യത്തിൽ നിലവിൽ വന്നത്. സമാന രീതിയിലുള്ള നിയമങ്ങൾ സൈന്യത്തിലെ മൂന്ന് വിഭാഗത്തിലും നിലവിലുണ്ട്.