കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ലാറ്റ് നിവാസികൾ തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ് സെക്രട്ടറി വന്നാൽ തടയുമെന്ന് ഇവർ മുൻകൂട്ടി പറഞ്ഞിരുന്നു. അതേസമയം സുപ്രീംകോടതി വിധി നടപടി നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
'ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തവരാണ് ഇവിടെ നിന്ന് ഇറങ്ങില്ല. ഒരു ഉദ്യാഗസ്ഥരും ഞങ്ങൾ പറയുന്നത് കേൾക്കുന്നില്ല. നിയമ ലംഘനം പരിശോധിക്കാനെത്തിയ മൂന്നംഗ സമിതിയും ഞങ്ങൾക്ക് പറയാനുള്ളത് കേട്ടില്ല'- ഫ്ലാറ്റ് നിവാസികൾ പറഞ്ഞു.
തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടർക്കും ലഭിച്ചിരുന്നു. പൊളിക്കേണ്ട ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണ്. പൊലീസ് സംരക്ഷണം ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ സഹായം നഗരസഭയ്ക്ക് തേടാനാവും. അഞ്ഞൂറോളം കുടുംബങ്ങളെ ഒരുമിച്ച് ഒഴിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ല, എന്നാൽ സുപ്രീം കോടതി വിധി അനുസരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
നെട്ടൂർ ആൽഫ വെഞ്ചേഴ്സ്, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാനാണ് മേയ് എട്ടിന് സുപ്രീം കോടതി നിർദ്ദേശിച്ചത്. പുന:പരിശോധനാ ഹർജിയുൾപ്പെടെ നൽകിയെങ്കിലും അവയൊക്കെ സുപ്രീം കോടതി തള്ളി. ഒടുവിൽ സെപ്തംബർ 20 നകം ഫ്ളാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം സെപ്തംബർ 23 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അന്ത്യശാസനം നൽകി.ഇതേത്തുടർന്നാണ് ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ ചീഫ് സെക്രട്ടറി മരട് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്. ഫ്ളാറ്റുകൾ പൊളിക്കാൻ ഏജൻസിയെ കണ്ടെത്താനും താമസക്കാർക്ക് താത്കാലിക താമസ സൗകര്യം ഒരുക്കാനും നടപടികൾ വേണം. ഇന്നു മുതൽ ഇതെല്ലാം തുടങ്ങുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു