തിരുവനന്തപുരം:ദക്ഷിണേന്ത്യയിൽ ഭീകരാക്കരണത്തിന് സാദ്ധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പിനെതുടർന്ന് കേരളത്തിലും ജാഗ്രതാ നിർദ്ദേശം. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയത്. ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ബസ്‌സ് സ്റ്റാൻചുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്ക് സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ബെഹ്റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ എസ്.കെ. സൈനി മുന്നറിയിപ്പ് നൽകിയത്. ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.