michele-

ജനീവ: കാശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ട്

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാച്ച്ലെറ്റ്. ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ, ആളുകളെ ഇടമില്ലാത്തവരാക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും മിഷേൽ പറഞ്ഞു.ജനീവയിൽ നടക്കുന്ന 42 മത് യു.എൻ മനുഷ്യാവകാശ കമ്മീഷൻ കൗൺസിൽ യോഗത്തിലായിരുന്നു ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റിന്റെ പരാമർശം. നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള സ്ഥിതിഗതികളെക്കുറിച്ചും കാശ്മീരിൽ നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നും ബാച്ച്ലെറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്നലെ ആരംഭിച്ച യോഗം 13ന് അവസാനിക്കും.

കാശ്മീരിനെ സംബന്ധിച്ച്, നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തുമുള്ള മനുഷ്യാവകാശ അവസ്ഥകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ യു.എന്നിന്റെ ഓഫീസിന് ലഭിക്കുന്നുണ്ട്. കാശ്മീരികളുടെ മനുഷ്യാവകാശങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ സമീപകാല നടപടികളാണ് ഇതിൽ പ്രധാനം. ഇന്റർനെറ്റ് ആശയവിനിമയത്തിനും സമാധാനപരമായ സമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരുടെയും തടവ് തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, കാശ്മീരികളുടെ അവകാശങ്ങളെ മാനിക്കണമെന്നും ബാച്ച്ലെറ്റ് യോഗത്തിൽ അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, കാശ്മീർ വിഷയം യോഗത്തിൽ ഇന്ത്യയ്ക്കെതിരെ ശക്തമായി ഉന്നയിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. ഇതിനെ പ്രതിരോധിക്കാൻ വിശദമായ പദ്ധതി ഇന്ത്യൻ ഉദ്യോഗസ്ഥ സംഘവും സ്വീകരിച്ചിട്ടുണ്ട്.