ന്യൂഡൽഹി: ഭിന്നശേഷിക്കാരിയായ യുവതിയോട് പരിശോധനയ്ക്കിടെ ഡൽഹി വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥ വീൽചെയറിൽ നിന്ന് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടതായി പരാതി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിരാലി മോദി(28)യാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2006 ൽ നട്ടെല്ലിന് പരിക്കേറ്റതിനാൽ തനിക്ക് നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ,അവർ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് ഞാൻ നാടകം കളിക്കുകയാണെന്ന് പറഞ്ഞുവെന്ന് സി.ഐ.എസ്.എഫ്) മേധാവിക്ക് അയച്ച ഇമെയിലിൽ പറയുന്നു. വിരാലി മോദി ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
"എന്റെ വൈകല്യം കാരണം വീൽചെയർ കാർഗോയിൽ ഏൽപ്പിച്ച ശേഷം സീറ്റിൽ ഇരുത്തുന്നതിന് ഒരു സഹായിയും കൂടെയുണ്ടായിരുന്നു. എന്നാൽ പരിശോധനയ്ക്ക് എത്തിയപ്പോൾ എനിക്ക് ഏറ്റവും മോശം അനുഭവം ഉണ്ടായി. നിങ്ങളുടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ എന്നോട് വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. എനിക്ക് നിൽക്കാൻ കഴിയില്ലെന്ന് പോർട്ടറും ഞാനും പലതവണ പറഞ്ഞിട്ടും അവരെന്നെ എഴുന്നേൽക്കാൻ നിർബന്ധിച്ചു. എന്റെ പരിശോധന നടത്താൻ അവൾ വിസമ്മതിച്ചു, കൂടാതെ ഞാൻ നാടകം കളിക്കുകയാണെന്ന് മുതിർന്ന ഓഫീസറോട് പരാതിപ്പെടുകയും ചെയ്തു.
“YOU HAVE TO STAND UP FOR SECURITY CHECKING! STOP DOING DRAMA!,” - The CISF at Delhi airport said this to me. @jayantsinha @CISFHQrs @DelhiAirport @debolin_sen @BookLuster @guptasonali PLEASE RT - THIS TREATMENT TOWARDS THE DISABLED IS RIDICULOUS pic.twitter.com/WGYFULblUm
— Virali Modi (@Virali01) September 9, 2019
വീൽചെയർ ഉപയോഗിക്കുന്നയാളാണെങ്കിലും ഞാൻ അന്തർദേശീയമായി യാത്ര ചെയ്യുന്നുവെന്ന് തെളിയിക്കുന്ന എന്റെ പാസ്‌പോർട്ട് കാണിച്ചുതരാമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവർ എന്നെ ശകാരിക്കാൻ തുടങ്ങി, ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ മറ്റൊരു സ്റ്റാഫ് വന്ന് സാധാരണ പരിശോധനമാത്രം നടത്തി എന്നെ വിട്ടയച്ചു'-യുവതി പറഞ്ഞു.
സംഭവത്തിൽ സി.ഐ.എസ്.എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായി വിരാലി മോദി പിന്നീട് ട്വീറ്റ് ചെയ്തു. മുമ്പ് മുംബയിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ പോർട്ടർ തന്നെ ശാരീരികമായി ചൂഷണം ചെയ്തെന്ന് വിരാലി ആരോപിച്ചിരുന്നു.