rohitha-and-family
രോഹിത അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം

ഇടുക്കി: 'ഇത് ഞങ്ങളുടെ പൊന്നുമോളാണ്, ഇവളെ വഴിയിൽ ഉപേക്ഷിച്ചതല്ല... ജീപ്പ് യാത്രയ്‌ക്കിടെ റോഡിൽ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച് കണ്ണീരോടെ പറയുന്നു. കുഞ്ഞിനെ മാതാപിതാക്കൾ മനഃപൂർവം ഉപേക്ഷിച്ചതാണെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി പളനി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞ് തെറിച്ചു വീണത്. സംഭവമറിയാതെ മാതാപിതാക്കൾ ജീപ്പിൽ അമ്പതു കിലോമീറ്ററോളം യാത്ര ചെയ്യുകയും ചെയ്തു.

അതേസമയം,​ സംഭവത്തിൽ അച്ഛൻ സതീശിനും അമ്മ സത്യഭാമയ്‌ക്കുമെതിരെ മൂന്നാർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. വന്യമൃഗങ്ങളിറങ്ങുന്ന കാനനപാതയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ വനപാലകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. രാജമല അഞ്ചാംമൈലിലെ നിരീക്ഷണ കാമറയിൽനിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കും.

വെള്ളത്തൂവൽ മുള്ളരിക്കുടി സ്വദേശികളായ കുടുംബം പളനിയിൽ നിന്ന് ഞായറാഴ്ച വൈകിട്ടോടെ സത്യഭാമയുടെ ഉദുമൽപേട്ടയിലെ വീട്ടിലെത്തി,​ ഭക്ഷണം കഴിച്ച് യാത്ര തുടരുകയായിരുന്നു. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളതിനാൽ ആറുമാസമായി മരുന്നു കഴിക്കുന്ന സത്യഭാമ അന്നും ഉദുമൽപേട്ടയിൽ വച്ച് മരുന്നു കഴിച്ചിരുന്നു. മരുന്നു കഴിച്ചതിന്റെയും ദീർഘയാത്രയുടെയും ക്ഷീണം കാരണം മയങ്ങിപ്പോയ സത്യഭാമ,​ മടയിൽ നിന്ന് കുഞ്ഞ് തെറിച്ചുപോയത് അറിഞ്ഞില്ല. വീടിനടുത്തെത്തിയപ്പോൾ കുഞ്ഞില്ലെന്നു തിരിച്ചറിഞ്ഞ്,​ നൈറ്റ് പട്രോളിംഗ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.