കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് നിവേദക സംഘത്തിന് ഉറപ്പ് നൽകി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തന്നെ കാണാനായി കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എത്തിയ മലബാർ വികസന ഫോറം ഭാരവാഹികൾക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ നിവേദക സംഘത്തോടൊപ്പം തന്നെ കാണാനെത്തിയ കരിപ്പൂർ വിമാനത്താവള ഡയറക്ടറുടെ നടപടി അനൗചിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നിവേദക സംഘത്തോടൊപ്പം നിങ്ങൾ എന്നെ കാണാൻ വരാൻ പാടില്ല. ഇങ്ങനെയല്ല എന്നെ നിങ്ങൾ വന്നു കാണേണ്ടത്. മറ്റുള്ളവർക്ക് വരാം. ഞാൻ സമ്മതിക്കുന്നു. നിങ്ങളുടെ എയർപോർട്ടിൽ ഒരു മന്ത്രി വരുന്നത് നിങ്ങൾ അറിഞ്ഞില്ല. അങ്ങനെയൊരു വീഴ്ച എന്തുകൊണ്ട് ഉണ്ടായി എന്ന് നിങ്ങൾ കണ്ടുപിടിക്കണം.' വി.മുരളീധരൻ എയർപോർട്ട് ഡയറക്ടറോട് പറഞ്ഞു.
താൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ എന്തുകൊണ്ട് ഡയറക്ടർ തന്നെ കാണാൻ എത്തിയില്ലെന്നും മന്ത്രി ചോദിച്ചു. എന്നാൽ കേന്ദ്രമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ശ്രീനിവാസ റാവു മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിമാനത്താവളം സംബന്ധിച്ച് മന്ത്രിക്ക് എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിന് വേണ്ടിയാണ് താൻ ഗസ്റ്റ് ഹൗസിലേക്ക് എത്തിയതെന്നും നിവേദക സംഘത്തിന്റെ ഭാഗമായല്ല താൻ വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.