കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളിലെ പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഫ്ലാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവിൽ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം. സുപ്രീംകോടതി നിർദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യൽ സെക്രട്ടറിയാണ് രൂപം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. മൂന്നംഗ സമിതി വിദഗ്ദ്ധ സമിതിക്ക് രൂപം നൽകിയതും കോടതിയുടെ അനുമതിയോടെയല്ല. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗോൾഡൻ കായലോരം റെസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി രജിസ്‌ട്രി ഫയലിൽ സ്വീകരിച്ചത്. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഫ്ലാറ്റുടമകൾക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ നടപടി.
അതേസമയം. ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് മരട് നഗരസഭ ഇന്നലെ നോട്ടീസ് നൽകി. മൂന്നു ഫ്ളാറ്റുകളിലെ താമസക്കാർ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. ഒരു ഫ്ളാറ്റിലുള്ളവർ നോട്ടീസ് കൈപ്പറ്റി.സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. പൊളിക്കലിൽ പ്രതിഷേധിച്ച് തിരുവോണദിനമായ ഇന്ന് ഫ്ളാറ്റുടമകൾ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തുകയാണ്. എന്തു സംഭവിച്ചാലും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. സമരക്കാർക്ക് പിന്തുണയുമായി ഇന്ന് നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകൾ നഗരസഭാ ഓഫീസിന് മുന്നിലേക്ക് എത്തി. ഫ്ലാറ്റുടമകളുടെ കാര്യത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അനുഭാവ പൂർവം പെരുമാറണമെന്ന് സമരക്കാരെ സന്ദർശിക്കാനെത്തിയ ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
നിയമം ലംഘിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളുടെയും ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ അഞ്ചു ദിവസത്തിനകം താമസക്കാർ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു. ഫ്ളാറ്റിലുള്ള സാധനസാമഗ്രികളും നീക്കം ചെയ്യണം. ഒഴിയാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. നഗരസഭാ കൗൺസിൽ യോഗശേഷം ഉച്ചകഴിഞ്ഞാണ് നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ പൊലീസ് സംരക്ഷണത്തിൽ ഫ്ളാറ്റുകളിലെത്തിയത്. കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിലെ താമസക്കാർ ഗേറ്റ് പൂട്ടി സെക്രട്ടറിയും ഉദ്യോഗസ്ഥരും അകത്തു കടക്കുന്നത് തടഞ്ഞു. മതിലിൽ നോട്ടീസ് പതിപ്പിച്ചശേഷം സെക്രട്ടറി മടങ്ങി. കണ്ണാടിക്കടവിലെ ഗോൾഡൻ കായലോരം ഫ്ളാറ്റിലെ താമസക്കാരായ ഫ്രാൻസിസ്, അബൂബക്കർ, ജയശങ്കർ എന്നിവർ ഉപാധികളോടെ നോട്ടീസ് കൈപ്പറ്റി.