india-china

ന്യൂഡൽഹി:​ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നു. കിഴക്കൻ ലഡാക്കിൽ ബുധനാഴ്ച മുഴുവൻ നീണ്ടുനിന്ന ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള സംഘർഷം ചർച്ചകളിലൂടെ പരിഹരിച്ചതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ സൈനികർ ബുധനാഴ്ച രാവിലെ പാങ്കോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈനികർ അവരെ തടഞ്ഞുവെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളും ചെറിയ രീതിയിലുള്ള സംഘർഷവും ഉണ്ടായി. പ്രദേശത്തേക്ക് ഇരു രാജ്യങ്ങളും കൂടുതൽ ആളുകളെ എത്തിച്ചതായും റിപ്പോർട്ടുണ്ട്. ടിബറ്റ് മുതൽ ലഡാക്ക് വരെ നീളുന്ന തടാകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.

ഇത്തരത്തിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടെന്നും നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലവിലുള്ളതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിലുള്ള ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകളിലൂടെയും ഫ്‌ളാഗ് ചർച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കി.


ഇതിനുമുമ്പും ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് ചുറ്റും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 ആഗസ്റ്റിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ബുധനാഴ്ച നടന്നതുപോലെ ബ്രിഗേഡിയർ റാങ്കിലുള്ള ഓഫീസർമാ‌ർ മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു.