news

1. മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴത്തുക പകുതി ആക്കി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിച്ച ശേഷം അന്തിമ തീരുമാനം എടുക്കും എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഭേദഗതിക്ക് അനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും എന്ന് ഗതാഗത മന്ത്രി അറിയിച്ചു. പിഴ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ ഉയര്‍ന്ന പിഴ ഈടാക്കില്ല എന്നും കര്‍ശന നടപടികള്‍ ഉണ്ടാകില്ല എന്നും മന്ത്രി. എന്നാല്‍ തീരുമാനം വരുന്നത് വരെ ബോധവത്കരണം തുടരും.




2. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി പുതുക്കേണ്ട നിരക്ക് ചര്‍ച്ച ചെയ്യും. പിഴ തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ലഭിച്ചാലും പഴയ മോട്ടോര്‍ വാഹന പിഴത്തുക കേരളം പുനസ്ഥാപിക്കില്ല എന്നും ഗതാഗത മന്ത്രി പറഞ്ഞു. ഗുജറാത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ നടപ്പില്‍ ആക്കിയത് പോലെ പുതിയ പിഴ തുകയുടെ പകുതി ഈടാക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് തലത്തിലും കൂടി ആലോചന നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനും ഉള്ള പിഴയില്‍ കുറവ് ഉണ്ടാകില്ല.
3. അതേസമയം, ഗതാഗത നിയമ ലംഘനം പിഴത്തുക കുറയ്ക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടും. പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നതിലാണ് ഉപദേശം തേടുക. കേന്ദ്രത്തിന്റെ നീക്കം, പിഴത്തുകയ്ക്ക് എതിരെ ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത് എത്തിയതിനാല്‍. മഹാരാഷ്ട്ര, ഗോവ, ബീഹാര്‍ സംസ്ഥാനങ്ങള്‍ പിഴ കുറയ്ക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തി. കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ പിഴ തുകയില്‍ ഇളവ് വരുത്തുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാന്‍ അവകാശം ഉണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു.
4. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടി. കോടതി വിധിയുമായി ബന്ധപ്പെട്ട സാധ്യതകള്‍ സോളിസിറ്റര്‍ ജനറല്‍ പരിശോധിക്കും. സെപ്റ്റംബര്‍ 20ന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥം ആണെന്നും ഫ്ളാറ്റ് പൊളിക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചതായും സുപ്രീംകോടതിയെ അറിയിക്കാന്‍ തുഷാര്‍ മേത്ത നിര്‍ദേശം നല്‍കി. സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ്, ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയത്. 23ന് സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത ഹാജരാകും എന്നാണ് സൂചന.
5. അതേസമയം, മരടിലെ ഫ്ളാറ്റ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും. ഫ്ളാറ്റുകളിലെ താമസക്കാര്‍ ഒപ്പിട്ട ഹര്‍ജി ഇമെയില്‍ ആയി അയക്കും. ഇതോടൊപ്പം 140 എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കാനും തീരുമാനം. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പ്രതിസന്ധി രൂക്ഷമാകുന്നു. ബല പ്രയോഗത്തിലൂടെ അല്ലാതെ ഒഴിപ്പിക്കാന്‍ ആകില്ല എന്ന നിലപാടില്‍ ഉറച്ച് തന്നെയാണ് ഫ്ളാറ്റ് ഉടമകള്‍. തീര പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് സുപ്രീംകോടതി ഉത്തരവ്. 5 ദിവസത്തിന് അകം ഒഴിയണം എന്ന് നിര്‍ദേശിച്ച് നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്.
6. എന്നാല്‍ പൊതു സമൂഹത്തില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും അടക്കം കൂടുതല്‍ പിന്തുണ നേടി പ്രധിഷേധം ശക്തമാക്കുക ആണ് ഫ്ളാറ്റ് ഉടമകളുടെ ലക്ഷ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തം ഉള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്നും ഫ്ളാറ്റ് ഉടമകള്‍. ഫ്ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഫ്ളാറ്റ് ഉടമകള്‍ പറയുന്നു.
7. അതിനിടെ, 5 ദിവസത്തിനകം കുടി ഒഴിയണമെന്ന് കാട്ടി ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ഫ്ളാറ്റുടമകള്‍ നോട്ടീസ് നേരിട്ട് കൈപറ്റാത്ത വിവരവും സൂചിപ്പിച്ചിട്ടുണ്ട്. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഏജന്‍സിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് ഉള്ള ശ്രമത്തില്‍ ആണ് മരട് നഗരസഭ.
8. കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയില്‍ ഒകേ്ടാബോര്‍ 21ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ കാനഡയില്‍ അധികാരത്തില്‍ ഏറിയത് 2015ല്‍. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി ആയിരുന്നു ട്രൂഡോ ഭരണത്തില്‍ പ്രവേശിച്ചത്.
9. വീണ്ടും അധികാരത്തിലേറാന്‍ ട്രൂഡോയ്ക്ക് സാധിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. 338 അംഗ പാര്‍ലമെന്റില്‍ അധികാരം നിലനിര്‍ത്താന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് 170 അംഗങ്ങളെ വിജയിപ്പിക്കാന്‍ ആകണം. അധികാരം തിരിച്ച് പിടിക്കാന്‍ ആകുമെന്ന ആത്മ വിശ്വാസത്തില്‍ തന്നെയാണ് ട്രൂഡോ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. 1935 ന് ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിമാര്‍ക്ക് എല്ലാം വിജയ തുടര്‍ച്ച ഉണ്ടായിട്ട് ഉണ്ടെന്നതും അദ്ദേഹത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു