mullappally

കണ്ണൂർ: ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ ജോയിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന്റെ ആദ്യഗഡു ഉടൻ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോയിയുടെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കെ കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റുമായി ബന്ധപ്പെട്ട കരാർ തുകയായ ഒരുകോടി നാല്പത് ലക്ഷം രൂപ നൽകാത്തതിനെ തുടർന്നാണ്‌ ജോയി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഇത് ഏറെ വിവാദവും സൃഷ്‌ടിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ജോയിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ട്രസ്റ്റിന്റെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുന്നതേയുള്ളൂവെന്നും, മൂന്നംഗ സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യസന്ധമായും സുതാര്യമായും കേസന്വേഷിക്കണമെന്നാണ് സമിതിയോട് താൻ പറഞ്ഞിട്ടുള്ളതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ടി സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുക.

.ജോയിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിക്ക് ബന്ധമില്ല എന്നായിരുന്നു ആദ്യം നേതൃത്വം എടുത്തിരുന്ന നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം ജോയിയുടെ കുടുംബാംഗങ്ങളെയും ട്രസ്റ്റിലുള്ള ആളുകളെയും ഉൾപ്പെടുത്തി ചർച്ച നടത്തിയതിന്‌ ശേഷമാണ് ഒരു സമവായത്തിലേക്ക്‌ കോൺഗ്രസ് എത്തിയിരിക്കുന്നത്. മാത്രമല്ല പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജോയിയുടെ മകൻ ഡെൻസ് കെ.പി.സി.സി പ്രസിഡന്റിന്‌ കത്തെഴുതുകയും ചെയ്‌തു.

മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ്‌ ജോയി പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്ന് നേരത്തെ തന്നെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തിയിരുന്നു.