മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടതുസർക്കാർ പരാജയമാണെന്ന വിമർശനമുന്നയിച്ച് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് മലപ്പുറം കളക്ട്രേറ്റിന് മുൻപിൽ രാപ്പകൽ സമരം നടത്തിയിരുന്നു. എന്നാൽ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററും, രാജ്യസഭ എം.പിയുമായ പി.വി.അബ്ദുൾ വഹാബ്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ സംബന്ധിച്ചാണ് അബ്ദുൾ വഹാബ് സർക്കാർ സഹായങ്ങളെ പുകഴ്ത്തി സംസാരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അൻവർ എം.എൽ.എയുടെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രവർത്തനവും സർക്കാരിന്റെ ഇടപെടലും പ്രശംസനീയമാണെന്നും ലീഗ് എം.പി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രാപ്പകൽ സമരത്തിൽ കനത്ത ആരോപണങ്ങളാണ് സർക്കാരിനെതിരെ ലീഗ് നേതാക്കൾ പ്രയോഗിച്ചിരുന്നത്. ദുരന്തത്തിൽ ദുരന്തമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്നും സർക്കാർ പാഠംപഠിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി തുറന്നടിച്ചിരുന്നു. ലീഗ് എം.പിമാരും മറ്റ് മുതിർന്ന നേതാക്കളും രാപ്പകൽ സമരത്തിനെത്തിയെങ്കിലും അബ്ദുൾ വഹാബ് പ്രതിഷേധ സമരത്തിന് എത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏറെ നാളായി ലീഗ് നേതാക്കളുടെ കണ്ണിലെ കരടായി മാറുകയാണ് അബ്ദുൾ വഹാബ്. ലീഗ് യോഗങ്ങളിൽ ഇദ്ദേഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ലീഗ് യുവ നേതാക്കളടക്കം മടികാണിക്കുന്നില്ല. വ്യവസായ പ്രമുഖനായ അബ്ദുൾ വഹാബിനെ രണ്ടാമതും രാജ്യസഭയിൽ എം.പിയാക്കുന്നതിനോട് ലീഗിലെ നിരവധി നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് ലഭിക്കേണ്ട പദവികൾ മുതലാളിമാർക്ക് നൽകുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് യുവ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. എന്നാൽ ഒടുവിൽ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് നൽകാൻ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.