ന്യൂഡൽഹി : കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാന് സ്വന്തം പൗരൻമാരിൽ നിന്ന് തിരിച്ചടി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങളെ കുറിച്ച് ബലൂച് ആക്ടിവിസ്റ്റുകൾ മനുഷ്യാവകാശകൗൺസിലിന്റെ വേദിക്ക് മുന്നിൽ പ്രതിഷേധിച്ചു. പാകിസ്ഥാനെതിരെ ഇവർ മുദ്രാവാക്യങ്ങളും മുഴക്കി.
ബലൂചിസ്ഥാൻ, സിന്ധ്, പാക് അധീന കാശ്മീർ എന്നിവിടങ്ങളിൽ പാക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങൾ കണ്ടില്ലെന്നു നടിച്ചിട്ട് കാശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാൻ പാകിസ്ഥാമ് നാണമില്ലേയെന്നും സംഘാടകർ ചോദിക്കുന്നു. മേഖല പാക്ക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നും പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളിടത്തോളം കാലം ബലൂചിസ്ഥാനിൽ സമാധാനമുണ്ടാകില്ലെന്ന് ബലൂച് ദേശീയ മൂവ്‌മെന്റ് നേതാവ് നബി ബക്ഷ് ബലൂച് പറഞ്ഞു. 'ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇവിടെയെത്തേണ്ടി വന്നത്. – നബി ബക്ഷ് പറഞ്ഞു.
ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പുരോഗമനപരമായ ചുവടുവയ്പ്പാണെന്ന് റസാഖ് ബലൂച് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പാക്കിസ്ഥാന്റെ പങ്കാളിയാണ് ചൈന. ഞങ്ങളുടെ സ്വർണവും സ്വത്തും ചൈന കൊള്ളയടിക്കുകയാണ്. ചൈനീസ് കമ്പനികളാണ് ബലൂചിസ്ഥാനിലെ സ്വർണ ഖനനം നടത്തുന്നത്. ബലൂചിസ്ഥാനിലെ സ്വർണം ഖനനം ചെയ്താണ് ചൈന സമ്പന്നരായത്. പാക്ക് പട്ടാളത്തിന്റെ തലപ്പത്തുള്ളവരും ഇതിന്റെ പങ്കുകാരാണെന്നും ബലൂചിസ്ഥാന് അവകാശപ്പെട്ട പണം അവർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.