india-gdp

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ മോശമാണെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്)​ വിലയിരുത്തൽ. കോർപ്പറേറ്റ്,​ പാരിസ്ഥിതിക മേഖലകളിലെ അരക്ഷിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി)​ തളർച്ചയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് പറഞ്ഞു.

നടപ്പുവർഷത്തെ (2019-20)​ ആദ്യപാദമായ ഏപ്രിൽ - ജൂണിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി)​ വളർച്ച ആറു വർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. മുൻവർഷത്തെ സമാന പാദത്തിലെ എട്ടു ശതമാനത്തിൽ നിന്നായിരുന്നു വീഴ്‌ച.

നടപ്പുവർഷം ഇന്ത്യയുടെ വളർച്ച നേരത്തേ വിലയിരുത്തിയതിനേക്കാൾ 0.3 ശതമാനം കുറയുമെന്നും ജെറി റൈസ് പറഞ്ഞു. ഏഴു ശതമാനമാണ് ഈ വർഷത്തെ പ്രതീക്ഷ.

7%

നടപ്പുവർഷം (2019-20)​ ഇന്ത്യയുടെ സമ്പദ്‌വളർച്ച നേരത്തേ പ്രതീക്ഷിച്ച 7.3 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറയുമെന്ന് ഐ.എം.എഫ്. 2020-21ലെ വളർച്ചാ പ്രതീക്ഷ 7.5 ശതമാനത്തിൽ നിന്ന് 7.2 ശതമാനത്തിലേക്കും ഐ.എം.എഫ് വെട്ടിക്കുറച്ചു.

ലോകവും തളരുന്നു

തളർച്ചയുടെ ട്രാക്കിൽ ഇന്ത്യ ഒറ്റയ്ക്കല്ലെന്ന് ഐ.എം.എഫ് പറയുന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം 2020ൽ ആഗോള സമ്പദ്‌വളർച്ചയിൽ 0.8 ശതമാനത്തിന്റെ കുറവുണ്ടാക്കും. അമേരിക്കയും ചൈനയും പരസ്‌പരം ഏർപ്പെടുത്തിയ അധിക ഇറക്കുമതി ചുങ്കം നിലവിൽ തന്നെ ആഗോള വളർച്ചയിൽ 0.5 ശതമാനത്തിന്റെ കുറവുണ്ടാക്കിയിട്ടുണ്ട്.

ചൈനയെ മറികടക്കും

വളർച്ചാനിരക്ക് കുറയുമെങ്കിലും നടപ്പുവർഷം ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ചൈനയെ പിന്നിലാക്കി ഇന്ത്യ വീണ്ടെടുക്കുമെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു.