കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ ഒഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാർ പ്രതിഷേധം കടുപ്പിച്ച് ഇന്നു മുതൽ നഗരസഭയ്ക്കു മുന്നിൽ നിരാഹാരം ഇരിക്കും. കൂടുതൽ രാഷ്ട്രീയ നേതാക്കൾ ഇന്ന് സ്ഥലത്തെത്തും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ മരടിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും ഇന്ന് ഫ്ളാറ്റുടമകളെ സന്ദർശിക്കുന്നുണ്ട്. മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ റിപ്പോർട്ട് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉപസമിതിക്കു തെറ്റുപറ്റിയെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകണമെന്നും പുതിയ റിപ്പോർട്ട് നൽകാൻ അനുമതി വാങ്ങണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമവശം നോക്കി സർക്കാർ വേണ്ടത് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കാനാണ് സുപ്രീം കോടതി അന്ത്യശാസനം നൽകിയത്. ചീഫ് സെക്രട്ടറി നേരിട്ടെത്തി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഒഴിയാൻ നഗരസഭ നോട്ടീസ് പതിച്ചിരുന്നു. പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിൽ ഒന്നായ ഗോൾഡൻ കായലോരത്തിലെ ഉടമകൾ മാത്രമാണ് നഗരസഭയുടെ നോട്ടീസ് കൈപ്പറ്റിയത്. കായലോരത്തെ 12 ഫ്ളാറ്റുടമകളും താമസക്കാരുടെ അസോസിയേഷനും ഒഴിയില്ലെന്ന് സെക്രട്ടറിക്ക് കത്തു നൽകി.
നിയമപരമായല്ല നോട്ടീസ് നൽകിയതെന്ന് മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമം നിലവിൽ വരും മുമ്പ് നിർമ്മാണം ആരംഭിച്ച ഫ്ളാറ്റിന് ഉത്തരവ് ബാധകമല്ലെന്ന് അവർ പറയുന്നു. കായലോരം ഉടമകളുടെ മറുപടി ലഭിച്ചതായി നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ബലം പ്രയോഗിച്ചാലും ഒഴിയില്ലെന്ന് ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒവിലെ താമസക്കാരുടെ സംഘടനാ പ്രതിനിധി ബിനോജ് പറഞ്ഞു. തങ്ങൾ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. നോട്ടീസ് നൽകും മുമ്പ് തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. ഇറങ്ങിപ്പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.