കൊൽക്കത്ത: 2500 കോടി രൂപയുടെ ശാരദ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ രാജീവ് കുമാർ സി.ബി.ഐക്ക് മുന്നിൽ ഹാജരായില്ല. രാജീവ് കുമാറിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. രാജീവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ച കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് ഇന്നലെ രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ നിർദ്ദേശിച്ചത്.
അറസ്റ്റ് ഭയന്ന് രാജീവ് കുമാർ ഒളിവിൽ പോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങൾക്ക് സി.ബി.ഐ ജാഗ്രത നിർദ്ദേശം നൽകി.
കഴിഞ്ഞ മേയിലാണ് ശാരദ കേസിൽ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്റെ വസതിയിൽ നേരിട്ടെത്തിയ സി.ബി.ഐ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് കൈമാറുകയായിരുന്നു.
ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞത് നേരത്തേ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു