ന്യൂയോർക്ക്: ഭീകരസംഘടനയായ അൽക്വ ഇദയുടെ തലവനും ഒസാമ ബിൻലാദന്റെ മകനുമായ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥിരീകരണം. പാക് - അഫ്ഗാൻ മേഖലയിൽ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഹംസയുടെ മരണത്തിലൂടെ അൽക്വ ഇദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നും വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസയെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം ആദ്യം ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഹംസയുടെ മരണം 3 യു.എസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ട സ്ഥലമോ സമയമോ സംബന്ധിച്ചു വ്യക്തതയില്ലെന്നാണ് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തത്. 2 വർഷത്തിനിടെയുള്ള യു.എസ് സൈനിക നീക്കത്തിലാണു ഹംസ കൊല്ലപ്പെട്ടതെന്ന് 2 ഉദ്യോഗസ്ഥർ പറഞ്ഞതായാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്തയെപ്പറ്റി പ്രതികരിക്കാതെ അന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്കു കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് 10 ലക്ഷം ഡോളർ (7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒസാമ ബിൻ ലാദനെ യു.എസ് 2011ൽ വധിച്ചെങ്കിലും 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽക്വ ഇദ വീണ്ടും കരുത്താർജിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രഖ്യാപനം. ബിൻലാദന്റെ 20 മക്കളിൽ 15-ാമത്തെയാളാണ് 30 വയസുണ്ടെന്നു കരുതുന്ന ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ്. സൗദി അറേബ്യക്കാരി ഖൈറ സബറാണ് മാതാവ്.
2011ലാണ് യു.എസ് സേന പാകിസ്ഥാനിലെ ആബട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ഒസാമ ബിൻ ലാദനെ സൈനികനടപടിയിലൂടെ വധിച്ചത്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ തിരിച്ചടിയായിരുന്നു യു.എസ് നടപടി. അന്ന് ഹംസ ബിൻലാദനെ പിടികൂടാനായിരുന്നില്ല. പിതാവിന്റെ മരണത്തിനു പ്രതികാരമായി യു.എസിനും സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ ഹംസ ആക്രമണങ്ങൾക്ക് ആഹ്വാനംചെയ്യുന്ന ശബ്ദ, വീഡിയോ സന്ദേശങ്ങൾ യു.എസ് നേരത്തേ പുറത്തുവിട്ടിരുന്നു.