odisha-

ഭുവനേശ്വർ: ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്തുമെന്ന് ഒഡീഷ മുഖ്യമന്ത്റി നവീൻ പട്നായിക്. ജനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ രണ്ടുമുതൽ ഒഡിഷയിൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും നവീൻ പട്നായിക് അറിയിച്ചു. ഗാന്ധി ജയന്തി ദിവസത്തിൽ ആരംഭിക്കാനിരിക്കുന്ന 'മോ സർക്കാർ ഇനിഷ്യേറ്റീവ്' പദ്ധതിയെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ടെക്‌നോളജി, സുതാര്യത,ടീം വർക്ക്, ടൈം, ട്രാൻസ്ഫർമേഷൻ എന്നിങ്ങനെ 'ഫൈവ് ടി മന്ത്റ' പിന്തുടരുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 635 പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരുമായും പട്നായിക് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു.

പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന ആളുകളുടെ ഫോൺ നമ്പരുകൾ രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് അത് 'മോ സർക്കാരി'ന്റെ പ്രത്യേക വെബ് പോർട്ടലിന് കൈമാറും. രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഫോൺ നമ്പരിലേക്ക് ഓട്ടോമാറ്റിക് സന്ദേശം അയയ്ക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 നമ്പരുകളിലേക്ക് വിളിച്ച് പൊലീസ് സ്റ്റേഷനിലെ അനുഭവവും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും മറ്റും അന്വേഷിക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞു.

ഫോൺ നമ്പരുകൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ജനങ്ങൾക്ക് പരാതി അറിയിക്കാൻ 'മോ സർക്കാരി'ന്റെ വെബ് പോർട്ടലിലെ ടോൾ ഫ്രീ നമ്പർ ഉപയോഗപ്പെടുത്താമെന്നും പട്നായിക് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ പരാതി പരിഗണിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാണിച്ചാൽ ജനങ്ങൾക്ക് എസ്‌പിയെയോ ഡി.ഐ.ജിയെയോ പരാതിയുമായി സമീപിക്കാം. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.