food-

തിരുവനന്തപുരം : ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊലീസുദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് എസ്.ഐയുടെ പരാക്രമം. ഓണനാളുകളിൽ തിരക്കിലമർന്ന തലസ്ഥാനത്തെ ക്രമസമാധാനപാലനത്തിനായി കോട്ടയത്തു നിന്നും എത്തിയ പത്തോളം പൊലീസുകാരെയാണ് പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്കടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥൻ ശകാരിച്ചത്. രാത്രി പത്തോടെ ഡ്യൂട്ടി അവസാനിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഹോട്ടലിൽ കയറി ആഹാരം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് തുക അടച്ച ശേഷം പുറത്തേയ്ക്കിറങ്ങവേയാണ് എസ്.ഐ എത്തി പൊലീസുകാരെ ശകാരിച്ചത്. ഹോട്ടലുകാരെ കുറ്റി വച്ച് തുക നൽകാതെ ആഹാരം കഴിക്കുന്നോ എന്ന് ചോദിച്ചാണ് എസ്.ഐ ശകാരം തുടങ്ങിയത്. പിന്നീടങ്ങോട്ട് കേട്ടാലറയ്ക്കുന്ന ഭാഷയിലായി എസ്.ഐയുടെ സംസാരം. എന്നാൽ ബിൽ അടച്ചതിന്റെ രേഖകൾ പൊലീസുകാർ കാണിച്ചതോടെ തെറിയഭിഷേകം നിർത്തി എസ്.ഐ മടങ്ങുകയായിരുന്നു.

ഏതായാലും നാട്ടിലെ ഓണം പോലും ആഘോഷിക്കാതെ തലസ്ഥാനത്തെ സുരക്ഷഉറപ്പിക്കാനെത്തിയതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് മറക്കാനാവാത്ത അനുഭവമാണ്. എസ്.ഐയുടെ പെർഫോർമൻസിനെ കുറിച്ച് അസി.കമ്മീഷണർ അന്വേഷണത്തിന് സി.ഐ ചുമതലപ്പെടുത്തിയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.