പാരീസ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകൾക്ക് ഫ്രഞ്ച് കോടതി വിധിച്ച തടവുശിക്ഷയ്ക്ക് താൽക്കാലിക സ്റ്റേ. പ്ലമ്പർ തൊഴിലാളിയെ തടഞ്ഞുവച്ചതിനും മർദ്ദിച്ചതിനുമാണ് ഫ്രഞ്ച് കോടതി 10 മാസത്തെ തടവുശിക്ഷ വിധിച്ചത്. പാരീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവം ഇങ്ങനെ, സൗദി രാജാവിന്റെ മകളും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സഹോദരിയുമായ ഹസ്സ ബിൻ സൽമാൻ രാജകുമാരിയാണ് കേസിൽ അകപ്പെട്ടത്. തന്റെ ചിത്രം പകർത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് തൊഴിലാളിയായ അഷ്‌റഫ് ഈദ് എന്ന യുവാവിനെ രാജകുമാരിയുടെ അംഗ രക്ഷകർ പിടികൂടി മർദ്ദിക്കുകയും രാജകുമാരിയുടെ കാൽക്കൽ വീഴാൻ നിർബന്ധിതനാക്കി എന്നതുമാണ് കേസ്. കൈയിൽ നിന്നും ഫോൺ പിടിച്ച് വാങ്ങിയെന്നും ഒരു പട്ടിയോട് പെരുമാറുന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നുമാണ് അഷ്‌റഫ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
അതേസമയം, ഈ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് രാജകുമാരിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ 10 മാസത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കാനുള്ള വിധി താൽക്കാലികമായി നിർത്തിവെച്ച് ഫ്രഞ്ച് കോടതി ഉത്തരവ് പുറത്ത് വിടുകയായിരുന്നു. ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പായതിനാൽ അപ്പീൽ നൽകാനാണ് രാജകുമാരിയുടെ തീരുമാനം. തന്റെ ഭാഗത്ത് നിന്ന് തെറ്റായ യാതൊരു പ്രവർത്തിയും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകർ വഴി രാജകുമാരി കോടതിയെ അറിയിച്ചു. അതേസമയം, കോടതിയിൽ രാജകുമാരി എത്തിയിരുന്നില്ല.