ഇല്ലിനോയിസ്: അമേരിക്കയിലെ ഒരു ഗർഭഛിദ്ര ഡോക്ടറുടെ വീട് അദ്ദേഹത്തിന്റെ മരണശേഷം വൃത്തിയാക്കിയപ്പോൾ ലഭിച്ചത് രണ്ടായിരത്തിലേറെ ഭ്രൂണങ്ങൾ. ഇല്ലിനോയിസ് എന്ന സ്ഥലത്താണ് സംഭവം. ഡോ. ഉൾറിച്ച് ക്ലോപ്പ്ഫെർ എന്ന ഡോക്ടറുടെ വീട് വൃത്തിയാക്കിയപ്പോഴാണ് ഭ്രൂണങ്ങൾ കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ ലൈസൻസ് 2016 സർക്കാർ പിൻവലിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ക്ലിനിക്ക് ഇതുവരെ തുറന്നിരുന്നില്ല.
2016ൽ 13കാരിയായ പെൺകുട്ടിക്ക് ഗർഭഛിത്രം നടത്തിയത് സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ലൈസൻസ് പിൻവലിച്ചത്. തിരുമ്മ് ചികിത്സയിൽ വിദഗ്ദ്ധനായ ഫിസിഷ്യൻ എന്നാണ് ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിനെതിരെ ചില കേസുകളും നിലവിലുണ്ടായിരുന്നു. എന്നാൽ താൻ 43 വർഷമായി ഗർഭഛിദ്രം നടത്തുന്നെന്നും തനിക്ക് ഒരിക്കൽ പോലും കൈപ്പിഴ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പറഞ്ഞിരുന്നു.
" പുരുഷനല്ല, സ്ത്രീകളാണ് ഗർഭം ധരിക്കുന്നത്. അവരുടെ വ്യക്തിജീവിതത്തിൽ അവർക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീയെടുത്താൽ അതിനെ നമ്മൾ മാനിക്കേണ്ടതുണ്ട്. ഞാനിവിടെ ആരെയും തിരുത്താനില്ല. ഞാനിവിടെ ആരെക്കുറിച്ചും മുൻധാരണകൾ പങ്കുവയ്ക്കാനുമില്ല," ഒരു കേസിലെ വാദത്തിനിടെ കോടതിയിൽ ക്ലോപ്ഫെർ പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 2246 ഭ്രൂണങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഇപ്പോൾ കണ്ടെത്തിയത്. ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.