
തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള ഉന്നത തലയോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനാണ് യോഗം വിളിച്ചത്. സംസ്ഥാനത്ത് പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് നിയമത്തിലെ പഴുതുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത സെക്രട്ടറി ഇന്ന് ഉന്നതതലയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര നിയമം അനുസരിച്ചുള്ള ഉയർന്ന പിഴയിൽ വ്യാപക ജനരോഷം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പിഴത്തുക കുറയ്ക്കുന്നത് അടക്കം പരിഗണിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയപാർട്ടികളും കടുത്ത പിഴയെ എതിർത്ത് രംഗത്തുണ്ട്.
ഉയർന്ന പിഴ കുറയ്ക്കുന്നതിന് കോംപൗണ്ടിംഗ് രീതി നടപ്പാക്കുന്നത് നിയമ വകുപ്പിന്റെ പരിഗണനയിലുണ്ട്. മോട്ടർ വാഹന നിയമത്തിലെ ഏകദേശം 34 ലംഘനങ്ങൾക്കു മാത്രമേ കോംപൗണ്ടിംഗ് രീതി നടപ്പാക്കാനാകുകയുള്ളൂവെന്ന് നിയമമന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു. അതേസമയം, മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഒരു അറിയിപ്പും കേരളത്തിനു ലഭിച്ചിട്ടില്ല. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് നേരത്തേ പറഞ്ഞിരുന്ന ഗഡ്കരി പിന്നീട് മലക്കം മറിഞ്ഞതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങൾക്കു കാരണം. കേന്ദ്രനിലപാടിലെ അവ്യക്തത, ഗതാഗതമന്ത്രി ഇന്നു വിളിക്കുന്ന യോഗത്തിൽ തീരുമാനങ്ങളെടുക്കുന്നതിനും തടസ്സമാകുന്നു.
ഉയർന്ന പിഴ ഈടാക്കാനുള്ള മോട്ടോർ വാഹനനിയമം ഡിസംബർ 31 വരെ നടപ്പാക്കേണ്ടതില്ലെന്ന് ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചത് ഇന്നലെയാണ്. നേരത്തെ ഗുജറാത്തും ഉത്തരാഖണ്ഡും ഉയർന്ന പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കേന്ദ്ര നിയമത്തെ തുടർന്ന് പുതിയ പിഴ നിരക്കുകൾ അംഗീകരിച്ച് ആഗസ്റ്റ് 31ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ജനകീയപ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അധിക പിഴ ഈടാക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് വിലക്കിയത്.
എന്നാൽ മറ്റു സംസ്ഥാനങ്ങൾ കേന്ദ്ര നിയമത്തിനെതിരെ ശക്തമായ നിലാപാട് എടുത്ത് മുന്നോട്ടു പോകുമ്പോൾ കേരളം ഇപ്പോഴും ഇക്കാര്യത്തിൽ ഉദാസീന മനോഭാവം പുലർത്തുന്നതായാണ് ആക്ഷേപം. 31ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി, പുതിയത് ഇറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ചെയ്യുന്നത് നിയമപ്രകാരം നിലനിൽക്കില്ലെന്ന പഴയ നിലപാടിലേക്കു തന്നെ ഗതാഗത വകുപ്പ് എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇറക്കുന്ന വിജ്ഞാപനം റദ്ദാക്കാൻ സംസ്ഥാന സർക്കാരിനു തന്നെ കഴിയുമെന്ന നിയമോപദേശം മറന്നാണ് ഇത്.
ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബൈൽറ്റ്, കണ്ടക്ടർ ലൈസൻസ് പുതുക്കാൻ വൈകൽ തുടങ്ങി അഞ്ചു കുറ്റങ്ങൾക്ക് പിഴയായി കുറഞ്ഞ നിരക്കും പരമാവധി നിരക്കും ഈടാക്കുന്ന കാര്യം കേന്ദ്ര ഉത്തരവിൽ പറയുന്നുണ്ട്. ഈ ഇനങ്ങളിൽ മാത്രമേ ഇളവ് അനുവദിക്കാനാകൂ എന്ന റിപ്പോർട്ടാണ് ഗതാഗത വകുപ്പിന്റെ പക്കലുള്ളത്. ഇക്കാര്യത്തിൽ നിയമ വകുപ്പ് സെക്രട്ടറിയുടെ നിലപാടാകും നിർണ്ണായകമാവുക. കേന്ദ്ര നിയമത്തിനെതിരെ നിയമവകുപ്പ് മന്ത്രി എ.കെ.ബാലൻ ഇന്നലെ രംഗത്ത് വന്നിരുന്നു.